മനില : ഫിലിപ്പീൻസിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലെ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർട്ട് ( 77 ) തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ അടുത്ത ആറ് വർഷം രാജ്യത്തെ നയിക്കുക ആരാകുമെന്ന് ഇന്നറിയാം.
പ്രസിഡന്റിന് പുറമേ വൈസ് പ്രസിഡന്റ്, 12 സെനറ്റർമാർ, 300 എം.പിമാർ, 7,600 ദ്വീപുകളിലായി മേയർ, ഗവർണർ തുടങ്ങി 18,000ത്തോളം ഉദ്യോഗസ്ഥരെയും ഇന്ന് തിരഞ്ഞെടുക്കും
ഫിലിപ്പീൻസിലെ ജനസംഖ്യ - 11 കോടി
വോട്ടിന് അർഹർ - ഏകദേശം 6.75 കോടി
പോളിംഗ് - ഇന്ത്യൻ സമയം പുലർച്ചെ 3.30 മുതൽ വൈകിട്ട് 4.30 വരെ
പ്രസിഡന്റിന്റെ കാലാവധി - 6 വർഷം
പോളിംഗ് അവസാനിച്ച ശേഷം വോട്ടെണ്ണൽ ആരംഭിക്കും. മണിക്കൂറുകൾക്കുള്ളിൽ അടുത്ത പ്രസിഡന്റ് ആരാകുമെന്നതിന്റെ അനൗദ്യോഗിക സൂചന ലഭിക്കും.
പോരാട്ടത്തിന് സ്വേച്ഛാധിപതിയുടെ മകനും
1965 മുതൽ 1986 വരെ ഫിലിപ്പീൻസ് ഭരിച്ച മുൻ സ്വേച്ഛാധിപതി ഫെർഡിനന്റ് മാർകോസിന്റെ മകൻ ഫെർഡിനന്റ് ' ബോംഗ്‌ബോംഗ് " മാർകോസ് ജൂനിയറാണ് ( 64 ) ഇത്തവണ പ്രധാന പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി. അഭിപ്രായ സർവേകളിൽ മാർകോസിനാണ് മുൻ തൂക്കം. മുൻ ഗവർണറും കോൺഗ്രസ് അംഗവും സെനറ്ററുമാണ് മാർകോസ് ജൂനിയർ.
അടിച്ചമർത്തൽ, അഴിമതി, ക്രൂരത എന്നിവയാൽ അടയാളപ്പെടുത്തിയതായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ് ഫെർഡിനന്റ് മാർകോസിന്റെ ഭരണകാലം. കോടിക്കണക്കിന് ഡോളർ രാജ്യത്ത് നിന്ന് കൊള്ളയടിക്കപ്പെട്ടെന്നും 1972ൽ പട്ടാള നിയമം ഏർപ്പെടുത്തിയതിലൂടെ 70,000 പേരെ ജയിലിലടച്ചെന്നും 3,000 പേരുടെ ജീവനെടുത്തെന്നും ആംനെസ്റ്റി ഇന്റർനാഷണൽ പറയുന്നു. പിന്നീടുണ്ടായ ജനകീയ കലാപത്തിലൂടെ പുറത്തായ മാർകോസ് കുടുംബത്തോടെ രാജ്യംവിട്ടിരുന്നു.
പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർട്ട് ഇത്തവണ ഒരു സ്ഥാനാർത്ഥിയ്ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി മാർകോസ് ജൂനിയറിനെ അംഗീകരിച്ചിരുന്നു. റൊഡ്രിഗോയുടെ മകൾ സാറ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഇവരുടെ പിന്തുണയും മാർകോസിനാണ്.
ലെനി റൊബ്രെഡോ ( 57 ) ആണ് മാർകോസിന്റെ മുഖ്യ എതിരാളി. 2016ലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലെനി മാർകോസിനെ പരാജയപ്പെടുത്തിയിരുന്നു. നിലവിൽ വൈസ് പ്രസിഡന്റായ ലെനി മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്. ഭർത്താവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന ജെസ് റൊബ്രെഡോ വിമാനാപകടത്തിൽ മരിച്ചതോടെ 2013ലാണ് ലെനി രാഷ്ട്രീയത്തിലിറങ്ങിയത്. ഇത്തവണത്തെ ഏക വനിതാ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികൂടിയാണ് ലെനി.
ലോകപ്രശസ്ത മുൻ ബോക്സിംഗ് ചാമ്പ്യൻ മാനി പക്വിയാവോ ആണ് പ്രസിഡന്റ് സ്ഥാനാർത്ഥികളിലെ മറ്റൊരു ശ്രദ്ധേയ മുഖം. മനില മേയർ ഇസ്കോ മൊറീനോ ഉൾപ്പെടെ ആകെ 10 സ്ഥാനാർത്ഥികളാണ് പ്രസിഡന്റ് സ്ഥാനത്തിനായി മത്സര രംഗത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |