തിരുവനന്തപുരം: രാഷ്‌ട്രപതിയുടെ കേരളസന്ദർശന വേളയിൽ മേയർ ആര്യ രാജേന്ദ്രന്റെ വാഹനം ക്രമം തെറ്റിച്ച് കയറിയത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. അനുമതിയില്ലാതെ വാഹനം കടന്നുകയറിയത് ഗുരുതര വീഴ്‌ചയായി വിലയിരുത്തിയതിനെ തുടർന്ന് വിഐപി ഡ്യൂട്ടിയുടെ ചുമതലയുള്ള എസ്‌പി എൻ. വിജയകുമാറിനെ സ്ഥലം മാറ്റുകയും ചെയ‌്തു. എന്നാൽ, മേയറുടെ വാഹനം ക്രമംതെറ്റിച്ച് കയറിയതിന് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത് വിമർശനങ്ങൾക്കിടയാക്കുകയും തുടർന്ന് സ്ഥലം മാറ്റം തടയുകയും ചെയ‌്തു.
ഇപ്പോഴിതാ, വിജയകുമാറിനെതിരെ നടപടിയെടുത്തേ മതിയാകൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹത്തെ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. മേയറുടെ വാഹനം ക്രമം തെറ്റിച്ച് കയറ്റിയതിലെ ഉത്തരവാദിത്തക്കുറവ് മാത്രമല്ല വിജയകുമാറിന് വിനയായതെന്നാണ് വിവരം. നാല് ദിവസത്തെ കേരള സന്ദർശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയിരുന്നു. അന്നു വൈകിട്ട് ഭാര്യയുമൊത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. ക്ഷേത്രാചാരങ്ങളെക്കുറിച്ചും മറ്റും വിശദീകരിക്കാൻ ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ക്ഷേത്രം പ്രതിനിധികൾ വിശദീകരിക്കുന്നതിനിടെ എസ്‌പി ഇടപെട്ട് സംസാരിച്ചെന്നാണ് ആക്ഷേപം. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും എസ്‌പി വിശദീകരണം തുടർന്നു. പിന്നീട് രാഷ്ട്രപതി മറ്റൊരു മുറിയിൽ വിശ്രമിച്ചപ്പോൾ എസ്‌പി അവിടെയെത്തിയും ക്ഷേത്രകാര്യങ്ങളെക്കുറിച്ചു സംസാരിച്ചു. തന്നെ ആശയക്കുഴപ്പത്തിലാക്കരുതെന്നു രാഷ്ട്രപതിക്കുതന്നെ പ്രതികരിക്കേണ്ടി വന്നുവെന്നാണ് വിവരം.
ഈ സംഭവം രാഷ്ട്രപതിയുടെ സുരക്ഷാ സംഘത്തിന് അലോസരമുണ്ടാക്കി. രാഷ്ട്രപതി ഡൽഹിയിൽ എത്തിയതിനു പിന്നാലെ വിശദീകരണം ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിനു കത്തയച്ചു. ഇത്തരം സംഭവങ്ങൾ സുരക്ഷാ വീഴ്‌ചയായി പരിഗണിക്കുമെന്നും ആവർത്തിക്കരുതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |