ചേർത്തല: ശരീരത്തിൽ ഇലക്ട്രക് വയർ ബന്ധിപ്പിച്ച് ഷോക്കടിപ്പിച്ച് ജീവനൊടുക്കിയ നിലയിൽ റിട്ടയേർഡ് ബി.എസ്.എൻ.എൽ ജീവനക്കാരനെയും ഭാര്യയെയും കണ്ടെത്തി. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാർഡ് ഭാഗ്യസദനത്തിൽ റിട്ട.ബി.എസ്.എൻ.എൽ ടെക്നിക്കൽ അസിസ്റ്റന്റ് ഹരിദാസ്(72), ഭാര്യ ശ്യാമള(65) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കിടപ്പുമുറിയിൽ കാണാത്തതിനെ തുടർന്ന് മകൾ ചുറ്റുപാടും നോക്കവേ, വീടിനോട് ചേർന്നുള്ള ഷെഡിൽ നിലത്തുവിരിച്ച പുൽപായയിൽ ഇരുവരും കിടക്കുന്നതാണ് കണ്ടത്. ഇരുവരുടെയും തലയിൽ വയർ ബൽറ്റിട്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു. സമീപത്ത് സ്വിച്ച് ബോർഡും ഉണ്ടായിരുന്നു.
രക്ഷിക്കാൻ ശ്രമിച്ച മകൾക്കും ചെറുതായി ഷോക്കേറ്റു. ബഹളം കേട്ട് എത്തിയവരാണ് വൈദ്യുതിബന്ധം വിച്ഛേദിച്ചത്.
നിലത്ത് അഭിമുഖമായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇരുവരുടെയും നെറ്റിയിലും ചെവിയുടെ മുകൾഭാഗത്തും കരിഞ്ഞ പാടുമുണ്ട്.
ഹരിദാസ് എഴുതിയതെന്നു കരുതുന്ന മരണക്കുറിപ്പ് പൊലീസ് കണ്ടെത്തി. ഹരിദാസിന് തൊണ്ടയിൽ മുഴ വളരുന്നതായും ഇതു കാൻസറാണെന്നു സംശയിക്കുന്നതായും രാത്രിയിൽ ഉണർന്നാൽ തുടർന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. ഭാര്യ ശ്യാമളയ്ക്ക് രണ്ടുതവണ സ്‌ട്രോക്കും വന്നതാണ്. മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും കത്തിൽ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളൊന്നും ഇല്ലാത്ത കുടുംബമാണ്. വീട്ടിലെ ഓരോ രേഖയെക്കുറിച്ചും പറയുന്ന കത്തും ഭിത്തിയിൽ പതിപ്പിച്ചിരുന്നു.
ഷെഡ്ഡിൽ കഴിഞ്ഞ ദിവസമാണ് ഹരിദാസ് പുതിയ വയർ വാങ്ങി വീട്ടിൽ നിന്നു വൈദ്യുതി ബന്ധിപ്പിച്ചത്. വിഷുവിനും കഴിഞ്ഞ ദിവസങ്ങളിലും ഇരുവരും എല്ലാ ബന്ധുക്കളെയും വീടുകളിൽ സന്ദർശിച്ചിരുന്നു.
അർത്തുങ്കൽ പൊലീസും വിരലടയാള വിദഗ് ദ്ധരും ശാസ്ത്രീയ പരിശോധനാ വിഭാഗവും തെളിവുകൾ ശേഖരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
മകൾ: ഭാഗ്യലക്ഷ്മി (അദ്ധ്യാപിക ഗവ.യു.പി.എസ്.കാക്കനാട്). മരുമകൻ: ബിനീഷ് (എറണാകുളം സിറ്റി, സി.ബി.ഐ ജഡ്ജിന്റെ ഗൺമാൻ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |