കൊൽക്കത്ത: ഐ ലീഗ് കിരീടം മോഹിച്ചിറങ്ങിയ ഗോകുലം കേരളക്ക് തിരിച്ചടി. ശ്രീനിധി എഫ്.സിയോട് പരാജയപ്പെതോടെയാണ് ഗോകുലത്തിന്റെ കിരീടം നിലനിർത്താനായുള്ള കാത്തിരിപ്പ് നീണ്ടത്. 3-1നാണ് ഗോകുലം ശ്രീനിധിയോട് പരാജയപ്പെട്ടത്. ഈ ഐ ലീഗ് സീസണിൽ ഗോകുലം കേരളയുടെ ആദ്യ പരാജയം കൂടിയാണിത്. കഴിഞ്ഞ സീസണിൽ ഗോകുലത്തിന് വേണ്ടി കളത്തിലിറങ്ങിയ ലാൽറോ മാവിയയുടെ ഹാട്രിക്ക് പ്രകടനമാണ് ശ്രീനിധിക്ക് വിജയം സമ്മാനിച്ചത്.
കിരീടം മോഹിച്ചിറങ്ങിയ ഗോകുലത്തിന് മുന്നിൽ ശക്തമായ നീക്കങ്ങളുമായി ശ്രീനിധി തുടക്കം മുതൽ അക്രമിച്ച് കളിച്ചു. 19ാം മിനിട്ടിൽ ലാൽറോ മാവിയയിലൂടെ ശ്രീനിധി ആദ്യ ഗോൾ നേടി. അപ്രതീക്ഷിതമായി ലീഡ് വഴങ്ങിയതോടെ ഗോകുലം പതറി. എങ്കിലും സമനില ഗോളിനായി പൊരുതുന്നതിനിടെ ശ്രീനിധിയുടെ രണ്ടാം ഗോളും വീണു. ലാൽറോ മാവിയ തന്നെയായിരുന്നു ശ്രീനിധിയുടെ രണ്ടാം ഗോളും നേടിയത്. ഇതോടെ ഗോകുലത്തിന് മത്സരത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടമായി.
37ാം മിനിട്ടിൽ മാവിയ ഹാട്രിക്ക് പൂർത്തിയാക്കിയതോടെ ആദ്യ പകുതിയിൽ തന്നെ ഗോകുലം മൂന്ന് ഗോളുകൾക്ക് പിന്നിലായി.
രണ്ടാം പകുതിയുടെ 47ാം മിനിട്ടിൽ തിരിച്ചുവരവിന്റെ സൂചനകൾ നൽകി ഗോകുലം ഒരു ഗോൾ മടക്കി. ക്യാപ്ടൻ ഷരീഫ് മുഹമ്മദായിരുന്നു ഗോൾ നേടിയത്. എന്നാൽ 54ാം മിനുട്ടിൽ ഷരീഫിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഗോകുലത്തിന്റെ സാധ്യതങ്ങൾക്ക് കനത്ത തിരിച്ചടി നേരിട്ടു. എങ്കിലും കൂടുതൽ ഗോൾ വഴങ്ങാതിരിക്കാനും അവസരം കിട്ടിയപ്പോൾ കൗണ്ടർ അറ്റാക്ക് നടത്താനും ഗോകുലത്തിന് സാധിച്ചു.
തോറ്റെങ്കിലും ഗോകുലം തന്നെയാണ് ഇപ്പോഴും പട്ടികയിൽ ഒന്നാമത്. അടുത്ത മത്സരത്തിൽ സമനിലയെങ്കിലും നേടിയാൽ ഗോകുലത്തിന് കിരീടം സ്വന്തമാക്കാം. 14ന് രാത്രി ഏഴുമണിക്കാണ് മുഹമ്മദൻസും ഗോകുലം കേരളയും തമ്മിലുള്ള നിർണായക പോരാട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |