കൊച്ചി: തൃക്കാക്കരയിലെ മൂന്നു പ്രമുഖ സ്ഥാനാർത്ഥികളും അക്ഷരാർത്ഥത്തിൽ 'വെള്ളം കുടിക്കുകയാണ്". തിരഞ്ഞെടുപ്പിന്റെയും സൂര്യന്റെയും ചൂടിൽ നിന്ന് രക്ഷപെടാൻ ഇതേ വഴിയുള്ളൂ. ഇടത്, വലത് സ്ഥാനാർത്ഥികൾ രാവിലെ ഏഴിനുമുമ്പ് തന്നെ പ്രചാരണരംഗത്തെത്തും. വൈകിയെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ മണ്ഡലപര്യടനം ഉൗർജ്ജിതമാക്കുന്നതേയുള്ളൂ.
ഡോ. ജോയ്ക്ക് പ്രിയം ചായ
ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് നാടൻ ഭക്ഷണപ്രിയനാണ്. രാവിലെ പ്രാതലും കഴിഞ്ഞ് വാഴക്കാലയിലെ വീട്ടിൽ നിന്നിറങ്ങും. ചൂടിൽ തുടരെ വെള്ളം കുടിക്കും. വളരെക്കുറച്ചേ കഴിക്കൂ. ഉച്ചഭക്ഷണം നിർബന്ധമില്ലെങ്കിലും ഒപ്പമുള്ളവർക്ക് വേണ്ടി കഴിക്കും. അതും പ്രവർത്തകരുടെ വീട്ടിൽ നിന്നോ വിവാഹവേദികളിൽ നിന്നോ ക്ഷേത്രങ്ങളിൽ നിന്നോ ആയിരിക്കും. ചായ പ്രേമിയാണ്. എത്ര കിട്ടിയാലും കുടിക്കും.
ഉമ വെജിറ്റേറിയൻ, മിതഭക്ഷണം
പൂർണ വെജിറ്റേറിയനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. പ്രാതലും കഴിഞ്ഞ് 6.30ഓടെ പ്രചാരണം തുടങ്ങും. തിളപ്പിച്ചാറ്റിയ വെള്ളവും ഫ്രൂട്ട് സാലഡും കരുതും. ഉച്ചയ്ക്ക് മുമ്പ് 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കും. ഊണും അത്താഴവും കഴിവതും വീട്ടിൽ നിന്ന് കഴിക്കും. ചിലപ്പോൾ വിവാഹവേദികളിൽ നിന്ന് കഴിക്കാറുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്കൂറോളം വീട്ടിൽ വിശ്രമം. പ്രചാരണവേളയിൽ പി.ടി. തോമസും ഇതേ രീതിയായിരുന്നു. അത്താഴത്തിന് ദോശയോ ചപ്പാത്തിയോ കഴിക്കും.
എ.എൻ.ആറിന് സ്പെഷ്യൽ വെള്ളം
എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ പ്രമുഖരെ സന്ദർശിക്കുന്ന തിരക്കിലാണ്. 13ന് തിരഞ്ഞെടുപ്പ് കൺവെൻഷന് ശേഷമേ മണ്ഡലപര്യടനമുള്ളൂ. രാവിലെ ആറോടെ വീട്ടിൽ നിന്ന് പുറപ്പെടും. രാമച്ചവും കറുവപ്പട്ടയും ഗ്രാമ്പൂവും ചേർത്ത് തിളപ്പിച്ചാറ്റിയ നാലുകുപ്പി വെള്ളം കരുതും. തികഞ്ഞില്ലെങ്കിൽ പ്രവർത്തകരുടെ വീട്ടിൽ നിന്നോ പുറത്തു നിന്നോ വാങ്ങും. ദിവസം നാലുലിറ്റർ വെള്ളം കുടിക്കും. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും പ്രവർത്തകരുടെ വീടുകളിൽ നിന്നാണ്. മത്സ്യവിഭവങ്ങളാണ് പ്രിയം. വളരെക്കുറച്ചേ കഴിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |