ജസ്റ്റിസ് ബി. കെമാൽ പാഷ
രാജ്യദ്രോഹക്കുറ്റത്തിൽ എന്തും ഉൾപ്പെടുത്താമെന്ന് വന്നതോടെ നിയമത്തിന്റെ ദുരുപയോഗം തുടങ്ങി. ഭരണകൂടത്തെ വിമർശിക്കുക ജനാധിപത്യത്തിൽ പൗരന്റെ അവകാശമാണ്. ജനാധിപത്യത്തിൽ അവകാശങ്ങൾ നിഷേധിക്കുമ്പോഴും ജനങ്ങൾക്കു ശല്യമാകുമ്പോഴും പ്രതികരിക്കുക അവകാശമാണ്. ഈ പ്രതികരണ ശേഷിയില്ലെങ്കിൽ ജനാധിപത്യം ശരിയായി മുന്നോട്ടു പോവില്ല. പ്രധാനമന്ത്രിയെ വിമർശിക്കാൻ പൗരന് അവകാശമുണ്ട്. പ്രധാനമന്ത്രിയെ പൗരൻ ശമ്പളം നൽകി ഇരുത്തിയിരിക്കുകയാണ്. ആ കാഴ്‌ചപ്പാട് മാറി പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയുമൊക്കെ വിമർശിച്ചാൽ രാജ്യദ്രോഹമാകുമെന്ന് വന്നു. പ്രതികരിക്കുന്നവരെ ഒതുക്കാനും അടിച്ചമർത്താനും 124 എ ഉപയോഗിക്കാൻ തുടങ്ങി. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഒരുപാടുപേർ ജയിലിലുണ്ട്. കാലങ്ങളോളം അവരെ ജയിലിലിടാം. ചോദിക്കാനും പറയാനും ആരുമില്ല. ഭീകര പ്രവർത്തന നിരോധന നിയമത്തിലും (യു.എ.പി.എ) സമാനമായ തത്ത്വങ്ങളുണ്ട്. കോഫെപോസ ആണെങ്കിൽ തീരുമാനമെടുക്കാൻ ബോർഡുണ്ട്. അതു പുനപ്പരിശോധിക്കാൻ സംവിധാനമുണ്ട്. രാജ്യദ്രോഹക്കുറ്റം ആകുമോ ഇല്ലയോ എന്നു നോക്കാൻ പോലും ആരുമില്ല.
ശരിയായ മാർഗനിർദ്ദേശങ്ങളോടെ മാത്രമേ രാജ്യദ്രോഹക്കുറ്റം നടപ്പാക്കാവൂ. നടപ്പാക്കിയാൽ തന്നെ പൗരന്മാർക്ക് പരിരക്ഷ ഉറപ്പാക്കണം. ആ രീതിയിൽ മാർഗ നിർദ്ദേശങ്ങൾ വേണം. രാജ്യദ്രോഹമാണെന്നു വെറുതേ പറഞ്ഞാൽ പോര. രാജ്യദ്രോഹം എന്താണെന്ന് കൃത്യമായതും ശരിയായതുമായ നിർവചനം വേണം. എന്തൊക്കെ ഇതിലുൾപ്പെടും, എന്തൊക്കെ ഉൾപ്പെടില്ല എന്നു കൃത്യമായി നിർവചിക്കണം. ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നത് രാജ്യദ്രോഹമല്ലെന്ന കാഴ്‌ചപ്പാടു വരണം. ജനങ്ങൾ ശമ്പളം നൽകി നിയമിച്ചവരാണ് മന്ത്രിമാർ. ഇപ്പോൾ രാജാവും പ്രജകളുമെന്ന രീതിയാണ്. അതു മാറ്റി ജനാധിപത്യത്തെ തിരിച്ചുകൊണ്ടുവരാൻ ഏറ്റവും ഉതകുന്ന തീരുമാനമാണ് സുപ്രീം കോടതിയുടേത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പ് സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യത്തിൽ ഈ കുറ്റപ്രകാരം ശിക്ഷിക്കപ്പെട്ടവർക്ക് അപ്പീൽ നൽകാം. അനാവശ്യമായി രാജ്യദ്രോഹ നിയമം പ്രയോഗിക്കുന്നത് ഇല്ലാതാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |