ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളിൽ പലതും അദ്ധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളുടേയും നിലനില്പിനെ ചോദ്യം ചെയ്യുന്നവയാണ്. അദ്ധ്യാപക വിദ്യാഭ്യാസത്തെക്കുറിച്ച് സമഗ്രവും കൃത്യവുമായ മാർഗനിർദ്ദേശങ്ങൾ ഇല്ലെന്നത് ഒട്ടേറെ ആശങ്കകൾക്ക് ഇടയാക്കുന്നു.
അദ്ധ്യാപക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള 2020 ലെ നയങ്ങൾ വിലയിരുത്തുകയും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വവുമാണ്.
വലിയ ലാഭേച്ഛയൊന്നും ഇല്ലാതെ തന്നെയാണ് കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകൾ സാമൂഹിക പ്രതിബദ്ധതയിലൂന്നി അദ്ധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ സന്ദർഭത്തിൽ ദേശീയ വിദ്യാഭ്യാസനയത്തിലെ നിർദ്ദേശങ്ങളും അതുണ്ടാക്കാവുന്ന ഭവിഷ്യത്തുകളും ചർച്ചചെയ്യപ്പെടാതെ പോകുന്നത് വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന അപരാധമായിരിക്കും.
വെല്ലുവിളികൾ
1. എല്ലാ സ്റ്റാൻഡ് - എലോൺ ബി.എഡ് കോളേജുകളും അടച്ചുപൂട്ടേണ്ടിവന്നേക്കാം.
2. നിലവിലുള്ള 80 ശതമാനം ജീവനക്കാരുടെയും ജോലി നഷ്ടപ്പെടും.
3. അദ്ധ്യാപക വിദ്യാഭ്യാസം ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്ക് മാറ്റുന്നതോടെ ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഉറപ്പുവരുത്തിയിരുന്ന ഗുണനിലവാരം നഷ്ടപ്പെടും.
4. പ്രൊഫഷണൽ സംസ്കാരവും അക്കാഡമിക കാലാവസ്ഥയും അനുയോജ്യവും സംതുലിതവും അല്ലാതെയാക്കും.
5. അദ്ധ്യാപക വിദ്യാഭ്യാസത്തിന് അനിവാര്യമായ അച്ചടക്കം, സ്റ്റാൻഡ് - എലോൺ സംവിധാനത്തിൽ നിന്ന് മാറുന്നതോടെ നഷ്ടപ്പെടും.
6. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഹെഡ് - ഓഫ് ഡിപ്പാർട്ട്‌മെന്റിന്റെ അക്കാഡമിക് സ്വാതന്ത്ര്യത്തിൽ ഉണ്ടായേക്കാവുന്ന പരിമിതികൾ അദ്ധ്യാപക വിദ്യാഭ്യാസത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതമാവാം.
ഈ ആശങ്കകൾ കേരളത്തിന്റെ ബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസ വിചക്ഷണരുടെയും പ്രബുദ്ധരായ രാഷ്ട്രീയ നേതാക്കളുടെയും അധികാരികളുടെയും അക്കാഡമിക സമൂഹത്തിന്റെയും തുടർ ചർച്ചകൾക്കായി സമർപ്പിക്കുന്നു.
(പ്രിൻസിപ്പൽ അസോസിയേഷൻ ഒഫ് കോളേജസ് ഒഫ് എഡ്യൂക്കേഷൻ അഖിലേന്ത്യാ സെക്രട്ടറിയും മലപ്പുറം ആനക്കയം കെ.പി.പി.എം കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രിൻസിപ്പലുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |