കൊല്ലം: പെൺകുട്ടിയെ ആദരിക്കാൻ വേദിയിൽ വിളിച്ചശേഷം ആക്ഷേപിച്ച് ഇറക്കിവിട്ടത് വിവരക്കേടാണെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. ഡോ. സുകുമാർ അഴീക്കോട് ജന്മദിനാഘോഷവും തത്വമസി പുരസ്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദേഹം.
ഇങ്ങനെ ഇറക്കിവിട്ടയാൾ മുസ്ളീമാണോയെന്ന് സംശയമുണ്ട്. ഇതിനെതിരെ പ്രതികരിക്കാൻ മുസ്‌ളീങ്ങൾ പോലും മുന്നോട്ടുവന്നില്ല. അടുത്ത കാലത്തായി മതത്തിന്റെ അതിപ്രസരം വളരുന്നു. വിവരം കെട്ടവന്മാർ വിളിച്ചുപറയുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ ആരുമില്ല. ഇസ്ളാം മതമെന്നാൽ മുഹമ്മദ് നബിയെ പിൻപറ്റി ജീവിക്കേണ്ടവരാണ്. നബി സ്ത്രീകൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. പറയേണ്ട കാര്യങ്ങൾ കൃത്യമായി ധൈര്യത്തോടെ വിളിച്ചുപറഞ്ഞ ആളായിരുന്നു അഴീക്കോടെന്നും അദേഹം പറഞ്ഞു.
സാംസ്കാരിക, സാമൂഹിക രംഗത്ത് ചിലർ പുലർത്തുന്ന മൗനം ജനാധിപത്യ പ്രക്രീയയെ വല്ലാതെ ഭയപ്പെടുത്തുന്നതായി പുരസ്കാരം ഏറ്റുവാങ്ങിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. തത്വമസി പ്രസിഡന്റ് ടി.ജി.വിജയകുമാർ അദ്ധ്യക്ഷനായി. കുരീപ്പുഴ ശ്രീകുമാർ കവിഅരങ്ങ് ഉദ്ഘാടനം ചെയ്തു. മണികണ്ഠൻ പോൽപ്പറമ്പത്ത്, ശ്രീകണ്ഠൻ കരിക്കകം, പ്രദീപ് രാമനാട്ടുകര, സുബീഷ് തെക്കൂട്ട്, രഞ്ജിത്ത് ചിറ്റാടെ, മനു മുകുന്ദൻ, ഇ.കെ. ഷാഹിന, ശിവരാജൻ കോവിലഴികം, കെ. ആർ. നാരായണൻ എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. വിജയലക്ഷ്മി, മിനു പ്രേം, സുഗത പ്രമോദ്, ഡോ. സരസ്വതി ഷംസുദീൻ, ഡോ. ഓമന ഗംഗാധരൻ, വി. ഹർഷകുമാർ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |