കൊച്ചി: കടക്കെണിയുടെയും രാഷ്‌ട്രീയ, സാമ്പത്തിക പ്രതിസന്ധിയുടെയും നടുക്കടലിൽ മുങ്ങിത്താഴുന്ന ശ്രീലങ്ക അതിവേഗം സമ്പദ്‌വളർച്ചയുടെയും സമാധാനത്തിന്റെയും കരയിലേക്ക് തിരിച്ചുകയറുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികൾ.
നിലവിൽ ശ്രീലങ്കയിലെ പ്രവർത്തനം അതീവദുഷ്‌കരമാണ്. എന്നാൽ, സ്ഥിതി മൂന്നോ നാലോ മാസത്തിനകം മാറുമെന്നാണ് പ്രതീക്ഷ. മഹിന്ദ രാജപക്‌സെ രാജിവയ്ക്കുകയും റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായി പുതിയ സർക്കാർ ഭരണത്തിലേറുകയും ചെയ്‌തത് ശ്രീലങ്കക്കാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ശ്രീലങ്കയിൽ പ്രവർത്തനമുള്ള ഇന്ത്യൻ കമ്പനികൾക്കും ഇത് നേട്ടമാകുമെന്നാണ് വിലയിരുത്തലുകൾ.
ടാറ്റാ മോട്ടോഴ്‌സ്, ടി.വി.എസ്., മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അശോക് ലെയ്‌ലാൻഡ് തുടങ്ങിയ വാഹന നിർമ്മാണക്കമ്പനികൾക്ക് പുറമേ മഹീന്ദ്ര ഫിനാൻസ് ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ ധനകാര്യസ്ഥാപനങ്ങൾക്കും ശ്രീലങ്കയിൽ സാന്നിദ്ധ്യമുണ്ട്. വിദേശ നാണയശേഖരം പൂജ്യത്തിന് അടുത്തായ പശ്ചാത്തലത്തിൽ ഇറക്കുമതിക്ക് ശ്രീലങ്കൻ ഭരണകൂടം കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ വാഹനങ്ങളും വാഹനഘടകങ്ങളും ഉൾപ്പെടുന്നു. ചെറു വാണിജ്യവാഹനം, ട്രക്ക്, ബസ് തുടങ്ങിയവയ്ക്കും ഇതു ബാധകമാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അശോക് ലെയ്‌ലാൻഡ്, ടി.വി.എസ് എന്നിവയ്ക്ക് ശ്രീലങ്കയിൽ അസംബ്ളി പ്ളാന്റുകളുണ്ട്. ടാറ്റാ മോട്ടോഴ്‌സ് ഇന്ത്യയിൽ നിന്ന് വാഹനഘടകങ്ങൾ കയറ്റുമതി ചെയ‌്ത് ഡിസ്‌ട്രിബ്യൂട്ടർമാർ വഴി അസംബിൾ ചെയ്യുകയാണ്.
വാഹന വായ്പ നൽകുന്ന ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾക്കും നിലവിൽ ലങ്കയിലെ സ്ഥിതി തിരിച്ചടിയായിട്ടുണ്ട്. ദ്വീപിൽ സാമ്പത്തിക പ്രതിസന്ധി ശക്ത മായതിനാൽ വായ്പകൾ അനുവദിക്കുക പ്രയാസമാണ്. സ്വർണപ്പണയ വായ്പകൾ മാത്രമാണ് മിക്ക ധനകാര്യ സ്ഥാപനങ്ങളും ഇപ്പോൾ പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |