തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് ആസ്ഥാനത്തും പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലും മിന്നൽ പരിശോധനയ്ക്കെത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസ് കണ്ടത് ഒഴിഞ്ഞ കസേരകൾ!. ഒപ്പിട്ടുമുങ്ങിയവരേയും അനധികൃതമായി ജോലിക്കെത്താത്തവരേയും മന്ത്രി കൈയോടെ പൊക്കി. ഇന്നലെ ഉച്ചയ്ക്ക് 12നാണ് പൊതുമരാമത്ത് വകുപ്പ്സെക്രട്ടറി അജിത്കുമാറിനൊപ്പം മന്ത്രി എത്തിയത്.
കരാർ ജീവനക്കാരാണ് റോഡ് ഫണ്ട് ബോർഡിലധികവും. മന്ത്രി എത്തിയപ്പോൾ മിക്ക കാബിനുകളിലും ആളില്ല, പലതും അടഞ്ഞുകിടക്കുന്നു. എൻജിനിയർമാരും ഉണ്ടായിരുന്നില്ല. ഓഫീസിലുണ്ടായിരുന്നവരോട് ചോദിച്ചപ്പോൾ രണ്ട് എൻജിനിയർമാർ ഫീൽഡിലും ഒരാൾ സ്മാർട്ട്സിറ്റി സി.ഇ.ഒയുടെ മീറ്റിംഗിലുമാണെന്നായിരുന്നു മറുപടി. സ്മാർട്ട് സിറ്റി സി.ഇ.ഒയോട് പൊതുമരാമത്ത് സെക്രട്ടറി ഫോൺ ചെയ്ത് ചോദിച്ചപ്പോൾ അവിടെ റോഡ് ഫണ്ട് ബോർഡ് എൻജിനിയറില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതിനിടെ ഈ എൻജിനിയർ ഓഫീസിൽ മടങ്ങിയെത്തുകയും ചെയ്തു.
ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ റോഡ് ഫണ്ട് ബോർഡ് ഓഫീസിലെ പരിശോധനയ്ക്ക് ശേഷമാണ് പി.എം.ജിയിലെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ മന്ത്രി എത്തിയത്. കിഫ്ബി പദ്ധതികളുടെ നിർവഹണ ചുമതലയുണ്ടായിരുന്ന ഇവിടെയും ജീവനക്കാരിൽ പലരും ഉണ്ടായിരുന്നില്ല. സ്മാർട്ട് സിറ്റി ഉൾപ്പെടെ തലസ്ഥാന നഗരത്തിലെ റോഡ് വികസന പദ്ധതികളിൽ കാട്ടുന്ന അലംഭാവവുംചില ജീവനക്കാർ അനധികൃതമായി ജോലിക്ക് എത്താത്തതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു മിന്നൽ പരിശോധന.
ഹാജർ ബുക്കിൽ ഒപ്പില്ല
റോഡ് ഫണ്ട് ബോർഡ് ഓഫീസിൽ മൂവ്മെന്റ് രജിസ്റ്റർ ഹാജരാക്കാൻ ജീവനക്കാർക്കായില്ല. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധനയ്ക്ക് പോകേണ്ടിവരുമ്പോൾ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്തുകളും ഉണ്ടായിരുന്നില്ല. ഹാജർ ബുക്കിൽ ചിലർ ദിവസങ്ങളോളം ഒപ്പിട്ടിട്ടില്ലെന്നും ലീവ് അവസാനിച്ചശേഷവും ചിലർ ദിവസങ്ങളായി ജോലിക്കെത്തിയിട്ടില്ലെന്നും കണ്ടെത്തി.
അടിയന്തര നടപടിക്ക് നിർദ്ദേശം
രണ്ട് ഓഫീസുകളുടെയും പ്രവർത്തനങ്ങളിൽ മന്ത്രി അതൃപ്തി രേഖപ്പെടുത്തി. അടിയന്തര നടപടി സ്വീകരിക്കാൻ വകുപ്പ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |