തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാൻഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത പരിഷ്‌കാരം ഏർപ്പെടുത്താൻ നഗരസഭാ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നെങ്കിലും ആശയകുഴപ്പം തുടരുന്നതിനാൽ വീണ്ടും യോഗം ചേർന്നു.
കഴിഞ്ഞ പന്ത്രണ്ടാം തിയതി നഗരസഭയുടെ സ്വകാര്യ പങ്കാളിത്തത്തോടെ ചെമ്മാട് മിനി സിവിൽ സ്റ്റേഷൻ റോഡിലാണ് പുതിയ ബസ് സ്റ്റാൻഡ് തുറന്ന് കൊടുത്തത്. എന്നാൽ ഇവിടെ ബസുകൾ യാത്രക്കാരെ കയറ്റി ഇറക്കുന്നതിൽ ആശയ കുഴപ്പം നേരിട്ടതിനാൽ ഇന്നലെ നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിയുടെ ചേമ്പറിൽ വീണ്ടും യോഗം ചേരുകയായിരുന്നു.
നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജോ.ആ.ർ.ടി.ഒ എം.പി അബ്ദുൽ സുബൈർ, എസ്.ഐ മുഹമ്മദ് റഫീഖ്,നഗരസഭാ വൈസ് ചെയർപേഴ്സൺ സി.പി സുഹറാബി, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ
ചെമ്മാട് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കും.
ഹാർബറിലേക്ക് ചെമ്മാട് ടൗൺ വഴി പോവുന്ന കല്ല് ലോറികൾ പൂർണ്ണമായും ഒഴിവാക്കണം
കോഴിക്കോട് പരപ്പനങ്ങാടി,കുന്നുംപുറം ഭാഗത്തു നിന്ന് വരുന്ന ബസുകൾ ടൗണിലെ കാർ ടാക്സി സ്റ്റാൻഡിന്റെ മുമ്പിൽ യാത്രക്കാരെ ഇറക്കും
താലൂക്ക് ആശുപത്രി റോഡ് ജംഗ്ഷനിൽ ബസുകൾ യാത്രക്കാരെ കയറ്റുന്നത് പുർണ്ണമായും ഒഴിവാക്കും
സ്റ്റാൻഡിൽ നിന്ന് കോഴിക്കോട് പരപ്പനങ്ങാടി, കുന്നുംപുറം ഭാഗത്തേക്ക് പോവുന്ന ബസുകൾ പൊലീസ്റ്റേഷന്റെ മുൻവശത്ത് നിറുത്തി യാത്രക്കാരെ കയറ്റാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |