പത്തനാപുരം: സ്വർണവും വെള്ളിയും ഉൾപ്പെടെ 50 ലക്ഷം രൂപയുടെ മോഷണം നടന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനാപുരം പിടവൂർ ആശാരിയഴികത്ത് വീട്ടിൽ രാമചന്ദ്രൻപിള്ളയാണ് (62) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞ 16ന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജനതാ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് മോഷണം നടന്നത്. കതകുകളും ലോക്കറുകളും കുത്തിത്തുറന്നായിരുന്നു കവർച്ച. ബാങ്കിനുള്ളിൽ മദ്യവും വെറ്റിലയും പാക്കും വച്ച് വിളക്ക് തെളിച്ച് പൂജനടത്തിയും സ്ഥാപനത്തിൽ മുടി വിതറിയും പ്രത്യേക രീതിയിലാണ് മോഷണം നടത്തിയത്.
വ്യാഴാഴ്ച രാവിലെ ബാങ്കിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തുടർന്ന് ബാങ്ക് ഉടമ ഇൻഷ്വറൻസ് ഓഫീസിലും ബന്ധുവീട്ടിലും പോയി മടങ്ങിയെത്തി. ഉച്ചയോടെ വീടിന് മുകളിൽ കയറി ശരീരത്ത് മുറിവുകളുണ്ടാക്കുകയും കൈ ഞരമ്പുകൾ മുറിക്കുകയുമായിരുന്നു.
വാട്ടർ ടാങ്കിൽ കൈ മുക്കി അവശനിലയിൽ കണ്ടെത്തിയ രാമചന്ദ്രൻ പിള്ളയെ സമീപവാസികളാണ് കണ്ടെത്തിയത്. ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. പത്തനാപുരം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |