തിരുവനന്തപുരം: വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നും ചുറ്റുപാടുമുള്ള വിഭവങ്ങളെ ഉപയോഗപ്പെടുത്താതെ ഉപജീവനം അസാദ്ധ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി പുനഃസ്ഥാപനം സംബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉയർന്ന ജനസാന്ദ്രതയും ജീവിത നിലവാരവുമുള്ള കേരളത്തിൽ വികസന പദ്ധതികൾക്കൊപ്പം ജലസുരക്ഷ, പാരിസ്ഥിതിക സ്ഥിരത, സുസ്ഥിര വികസനം എന്നിവയും സുപ്രധാനമാണ്. സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്തിന്റെ വനവിസ്തൃതി 2017ലെ 20,321 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 2021ൽ 21,253.49 ച.കി.മീ. ആയി വർദ്ധിച്ചു. മൊത്തം വിസ്തൃതി 51.55 ശതമാനത്തിൽ നിന്ന് 54.70 ശതമാനമായും വളർന്നു.
വ്യവസായ വികസനത്തിന്റെ ഭാഗമായി സ്വാഭാവിക വനങ്ങൾ വെട്ടിത്തെളിച്ച് യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം തുടങ്ങിയ വിദേശ ഏകവിളത്തോട്ടങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു. ഇതുമൂലം വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ശോഷണം സംഭവിക്കുകയും ജനവാസ മേഖലകളിലേക്ക് അവ ഭക്ഷണം തേടി ഇറങ്ങുകയും ചെയ്തു. സ്വാഭാവിക വനങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പുനഃസ്ഥാപനം സർക്കാർ ലക്ഷ്യമാണ്.
വനവുമായി ബന്ധപ്പെട്ട ഭൂമിയുടെ പട്ടയങ്ങൾ ഓണത്തിനു മുൻപു വിതരണം ചെയ്യാനാകുമെന്നു അദ്ധ്യക്ഷത വഹിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് വികസിപ്പിച്ച ഫോറസ്റ്റ് മാനേജ്‌മെന്റ് ടൂളുകളുടെയും സെമിനാർ സ്മരണിക പോസ്റ്റൽ കവറിന്റെയും പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |