ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണാതീതമായി തുടരുന്നതിനിടെ 2021-22 സാമ്പത്തികവർഷത്തിലേക്കായി കേന്ദ്രസർക്കാരിന് 30,307 കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ച് റിസർവ് ബാങ്ക്. റഷ്യ-യുക്രെയിൻ സംഘർഷവും ലോകസമ്പദ്‌വ്യവസ്ഥയിലെ സമ്മർദ്ദവും തുടരുന്നതിനിടെയാണ് കേന്ദ്രത്തിന് ലാഭവിഹിതം നൽകാനുള്ള ആർ.ബി.ഐയുടെ തീരുമാനം. ഗവർണർ ശക്തികാന്ത ദാസിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ആർ.ബി.ഐയുടെ സെൻട്രൽ ബോർഡ് ഒഫ് ഡയറക്‌ടേഴ്‌സിന്റെ 596-ാമത് യോഗത്തിലാണ് ലാഭവിഹിതം സംബന്ധിച്ച തീരുമാനമുണ്ടായത്.
അതേസമയം, രാജ്യത്തെ അടിയന്തര സാമ്പത്തികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കണ്ടിജൻസി റിസ്ക് ബഫർ 5.50 ശതമാനമായി നിലനിർത്താൻ തീരുമാനിച്ചതായും ആർ.ബി.ഐ പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോളവും ആഭ്യന്തരവുമായ വെല്ലുവിളികൾ, സമീപകാല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുടെ ആഘാതം എന്നിവ ബോർഡ് യോഗത്തിൽ അവലോകനം ചെയ്‌തതായാണ് റിപ്പോർട്ട്. ആർ.ബി.ഐ കഴിഞ്ഞവർഷം മേയിൽ ഒമ്പത് മാസ കാലയളവിലേക്ക് (2020 ജൂലായ് മുതൽ 2021 മാർച്ച് വരെ) 99,122 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. എല്ലാ വർഷവും സർക്കാരിന്റെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനായി റിസർവ് ബാങ്ക് ഒരു തുക ലാഭവിഹിതം നൽകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |