മലപ്പുറം : വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മർദനമേറ്റ് പ്രവാസി മരിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. പാലക്കാട് അഗളി സ്വദേശിയായ അബ്‌ദുൾ ജലീലാണ് മരിച്ചത്. പെരിന്തൽമണ്ണ സ്വദേശികളായ അലിമോൻ, അൽത്താഫ്, റഫീഖ്, മണികണ്ഠൻ, അനസ് ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ അലിമോനും അൽത്താഫും റഫീഖും കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. മറ്റു രണ്ടുപേർ സഹായികളാണ്..
കേസിലെ മുഖ്യപ്രതി കീഴാറ്റൂർ സ്വദേശി യഹ്‌യ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ് പറഞ്ഞു. കേസിൽ മുഖ്യപ്രതി അറസ്റ്റിലാകുന്നതുവരെ അവരെ സഹായിക്കുന്ന എല്ലാവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു..
സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് പ്രവാസിയായ അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടു പോയത്. ഇയാളിൽനിന്ന് ഉദ്ദേശിച്ച സ്വർണം കിട്ടാതിരുന്നതോടെ ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ ഇന്നലെയാണ് മരിച്ചത്.ഈ മാസം പതിനഞ്ചിനാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. സുഹൃത്തിനൊപ്പമാണെന്ന് കുടുംബത്തെ അറിയിച്ചു. പിന്നീട് വിവരമൊന്നുമില്ലാതായി. ഇതോടെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ജലീലിനെ ഒരാൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യഹ്യയാണ് ആശുപത്രിയിലെത്തിച്ചതെന്ന് തിരിച്ചറിഞ്ഞത്.അവശനായ ജലീലിനെ യഹ്‌യ ആശുപത്രിയിലെത്തിച്ചു മുങ്ങുകയായിരുന്നു.
അതേസമയം, സ്വർണം എത്രയുണ്ടെന്നും അബ്ദുൾ ജലീൽ കൊണ്ടുവന്നതാണോയെന്നും അങ്ങനെയെങ്കിൽ ആർക്കു വേണ്ടിയാണെന്നതും സംബന്ധിച്ച് അന്വേഷണം തുടരുമെന്നു പൊലീസ് വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |