ന്യൂഡൽഹി: വാരണാസി കാശിവിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി പള്ളിയിൽ നടന്ന സർവേ സംബന്ധിച്ച കേസിൽ വാരണാസി ജില്ലാക്കോടതി ഇന്ന് വിധി പറയും. ഇന്നലെ വാദം കേട്ട മുതിർന്ന ജഡ്ജി എ.കെ. വിശ്വേശ കേസിന്റെ നടപടി ക്രമങ്ങൾ സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിധി പറയുമെന്ന് വ്യക്തമാക്കി.
സർവേ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ സുപ്രീംകോടതിയാണ് കേസ് വാരണാസി ജില്ലാ കോടതി പരിഗണിക്കാൻ ഉത്തരവിട്ടത്. നിലവിൽ മൂന്ന് ഹർജികളാണ് കോടതി പരിഗണിക്കുന്നത്. രണ്ടെണ്ണം ഹിന്ദു വിഭാഗത്തിന്റേതും ഒരെണ്ണം മസ്ജിദ് കമ്മിറ്റിയുടേതും. ഇന്നലെ ജില്ലാ കോടതി കേസ് പരിഗണിക്കുമ്പോൾ 19 അഭിഭാഷകരും നാല് ഹർജിക്കാരും ഉൾപ്പെടെ 23 പേരെ മാത്രമാണ് കോടതി മുറിക്കുള്ളിൽ പ്രവേശിപ്പിച്ചത്.
ഗ്യാൻവാപി പള്ളിയിൽ വീഡിയോ സർവേ നടത്താൻ വാരണാസി സിവിൽ കോടതി ചുമതലപ്പെടുത്തിയ മുൻ അഭിഭാഷക കമ്മിഷൻ അജയ് മിശ്രയെ കോടതി മുറിക്കുള്ളിൽ പ്രവേശിപ്പിച്ചില്ല.
1991ലെ ആരാധനാലയ നിയമം അനുസരിച്ച് ഹിന്ദു വിഭാഗം നൽകിയ ഹർജി നിലനിൽക്കുമോയെന്ന് ആദ്യം തീരുമാനിക്കണമെന്ന് അഞ്ജുമാൻ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. 1936 മുതൽ മുസ്ലിങ്ങൾ ഇവിടെ നമാസ് നടത്തുന്ന കാര്യവും അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു. അഭിഭാഷക കമ്മിഷന്റെ റിപ്പോർട്ട് പരിഗണിക്കുന്നതിന് മുൻഗണന നൽകണമെന്ന് ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു. വാദം കേൾക്കുന്നതിന്റെ ഭാഗമായി അഭിഭാഷക കമ്മിഷൻ കോടതിയിൽ സമർപ്പിച്ച സർവേറിപ്പോർട്ടിനൊപ്പം വീഡിയോകളും ഫോട്ടോകളും ഉൾപ്പെടുത്തണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.
ഹിന്ദു പക്ഷത്തിന്റെ ഹർജികളിൽ ഗ്യാൻവാപി സമുച്ചയത്തിലെ ശൃംഗാർ ഗൗരിയിൽ ദൈനം ദിന ആരാധനയ്ക്ക് അനുമതി വേണമെന്നാണ് ആവശ്യം. മസ്ജിദിൽ കണ്ടെത്തിയെന്ന് അഭിഭാഷക കമ്മിഷൻ പറയുന്ന ശിവലിംഗത്തിൽ ആരാധനയ്ക്കുള്ള അനുമതി വേണം, ശിവലിംഗത്തിന് കീഴിലുള്ള മുറിയിലേക്കുള്ള പാതയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുക, ശിവലിംഗത്തിന്റെ നീളവും വീതിയും അറിയാൻ സർവേ നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്.
മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ വസുഖാന മുദ്രവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. 1991ലെ ആരാധനാലയ നിയമത്തിന്റെ അടിസ്ഥാനത്തിൽ വേണം ഗ്യാൻവാപി പള്ളികേസ് പരിഗണിക്കേണ്ടതെന്നും ഹർജി ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |