കായംകുളം: വർക്ക് ഷോപ്പ് ജീവനക്കാരനെ വീടിന് മുന്നിലുള്ള റോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കായംകുളം കാക്കനാട് പരിപ്ര ജംഗ്ഷന് സമീപം കൃഷ്ണാലയത്തിൽ കൊച്ചുനാണുവിന്റെ മകൻ കൃഷ്ണകുമാറിനെ (45) മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പെരിങ്ങാല ഇലഞ്ഞിക്കൽ വീട്ടിൽസുധീരൻ (48), ഇയാളുടെ ബന്ധു ഈരേഴ തെക്ക് കോട്ടൂർ കിഴക്കതിൽ വിഷ്ണു (29). പെരിങ്ങാല കോളഭാഗത്ത് വീട്ടിൽ വിനോദ് കുമാർ (42) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികളെ ആറാട്ടുപുഴ,കാപ്പിൽ കിഴക്ക് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതിന് പ്രതികൾ കൃഷ്ണകുമാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പട്ടിക കൊണ്ട് അടിച്ച് നിലത്തിട്ട ശേഷം ചവിട്ടി. നാഭിയ്ക്കേറ്റ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
റോഡിൽ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വരുത്തി കൃഷ്ണകുമാറിനെ കായംകുളം ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്തു നിന്ന് വടികളും ചെരിപ്പുകളും തോർത്തും ലഭിച്ചിരുന്നു. സംഭവസമയം കൃഷ്ണകുമാർ തനിച്ചേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഭാര്യ ശരണ്യയും മക്കളായ ആകാശും സൂര്യയും ഒരാഴ്ചയായി രണ്ടാംകുറ്റിയിലുള്ള ശരണ്യയുടെ വീട്ടിലാണ് താമസം.
കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ കനകക്കുന്ന് സി.ഐ ജയകുമാർ ,കായംകുളം സ്റ്റേഷനിലെ എസ്.ഐ.മാരായ ഉദയകുമാർ,ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു,ഷാജഹാൻ,അനീഷ്,മണിക്കുട്ടൻ, ഇയാസ് ,രാജേന്ദ്രൻ,റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |