കൊച്ചി: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി.സി. ജോർജിന് ഹൈക്കോടതി മേയ് 26 വരെ ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചു. വിശദീകരണം നൽകാൻ സർക്കാർ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് പി. ഗോപിനാഥ് ഹർജി വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റി. പൊതു പ്രസ്താവനകൾ പാടില്ലെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം.
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്ഞത്തോടനുബന്ധിച്ചു മേയ് എട്ടിനായിരുന്നു ജോർജിന്റെ വിവാദ പ്രസംഗം. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ ജോർജിന് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. ഇതു റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി തിരുവനന്തപുരം കോടതിയിൽ നിലവിലുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. ഇടക്കാല ജാമ്യം നൽകിയ ഹൈക്കോടതിയുടെ ഉത്തരവ് തിരുവനന്തപുരം കോടതിയിലെ ഹർജിയിൽ തീരുമാനമെടുക്കാൻ തടസമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
70 പിന്നിട്ടെന്നും പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജാേർജിന്റെ അഭിഭാഷകൻ വാദിച്ചു. ഇതു കണക്കിലെടുത്താണ് മുൻകൂർ ജാമ്യം നൽകിയത്. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയയ്ക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല എന്നീ വ്യവസ്ഥകളുമുണ്ട്.
മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ പാടില്ലെന്ന ഉപാധിയോടെ തിരുവനന്തപുരം കോടതി ജാമ്യം നൽകിയശേഷവും കുറ്റം ആവർത്തിച്ച ജോർജിന് മുൻകൂർ ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചു. തുടർന്നാണ് പൊതു പ്രസ്താവനകൾ വിലക്കിയത്.
ജോർജ്ജിന്റെ വിദ്വേഷ പ്രസംഗം: യൂട്യൂബ് വാർത്ത ഹാജരാക്കിയ
പൊലീസിന് രൂക്ഷ വിമർശനം
സി.ഡി പരിശോധിച്ച് കോടതി
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം നേടിയ പി.സി. ജോർജ്ജ് പാലാരിവട്ടത്ത് നടത്തിയ പ്രസംഗത്തിന്റെ സി.ഡി തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിച്ചു. പ്രതിക്ക് പകർപ്പ് നൽകാതിരിക്കാൻ സി.ഡി തൊണ്ടി മുതലായാണ് പൊലീസ് ഹാജരാക്കിയത്. ചട്ടപ്രകാരം തൊണ്ടിമുതലിന്റെ പകർപ്പ് പ്രതിയ്ക്ക് നൽകേണ്ടതില്ല. ക്രൈം നന്ദകുമാറിന്റെ യൂട്യൂബ് ചാനലിൽ വന്ന വാർത്തയാണ് പൊലീസ് വിദ്വേഷ പ്രസംഗത്തിന്റെ സി.ഡി എന്നു പറഞ്ഞ് ഹാജരാക്കിയത്. സി.ഡിയുടെ പതിപ്പ് പ്രതിക്ക് കൊടുക്കാതിരുന്ന പൊലീസ് നടപടിയെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. അനീസ രൂക്ഷമായി വിമർശിച്ചു.
സ്വകാര്യ ചാനലിന്റെ സി.ഡിയിൽ തിരുത്തലുലുണ്ടാകാമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ സി.ഡി പരിശോധന തടയാനില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. പൊലീസ് റെക്കാഡ് ചെയ്ത സി.ഡി ഹാജരാക്കാതെ സ്വകാര്യ ചാനലിന്റെ സി.ഡി ഹാജരാക്കിയതിലൂടെ പൊലീസ് ഗുരുതര വീഴ്ച വരുത്തി. സ്വകാര്യ ചാനലിലെ വാർത്ത വിശ്വസിക്കാനാവില്ലെന്ന പ്രതിഭാഗം വാദം പരിഗണിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. വാദം പൂർത്തിയായതിനാൽ കോടതി നാളെ വിധി പറയും. പ്രോസിക്യൂഷന് വേണ്ടി എ.പി.പി സുജകുമാരി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |