ലണ്ടൻ: ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലായ `രേത് സമാധി' ഇക്കൊല്ലത്തെ ഇന്റർനാഷണൽ ബുക്കർ പുരസ്കാരത്തിന് അർഹമായി. ഇംഗ്ളീഷിലേക്ക് മൊഴിമാറ്റം നടത്തിയ ഇതര ഭാഷാകൃതികൾക്ക് നൽകുന്ന ഈ അവാർഡ് ആദ്യമായാണ് ഒരു ഇന്ത്യൻ രചനയ്ക്ക് ലഭിക്കുന്നത്. യു.എസ് വംശജ ഡെയ്സി റോക്ക്‌വെല്ലാണ് `ടോംബ് ഒഫ് സാൻഡ് ' എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്.സമ്മാനത്തുകയായ 50,000 യൂറോ (41.56 ലക്ഷം രൂപ) ഇരുവരും പങ്കിടും.
ഇന്ത്യാ വിഭജനത്തിന്റെ കെടുതികൾ നേരിടേണ്ടിവന്ന ഒരമ്മ, ഭർത്താവിന്റെ മരണശേഷം കടുത്ത മനോവ്യഥയിലായെങ്കിലും അതു മറികടന്ന് നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം എൺപതാം വയസിൽ തന്റെ കുട്ടിക്കാലത്തെ ഓർമ്മകളുമായി പാകിസ്ഥാനിലേക്ക് പോകുന്നതാണ് കഥാന്തരീക്ഷം. 2018ൽ പ്രസിദ്ധീകരിച്ച നോവൽ, ഫ്രഞ്ച്, ജർമൻ, സെർബിയൻ, കൊറിയൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ നോവൽ, ചെറുകഥ, നാടകം എന്നിങ്ങനെ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. 1987ൽ പ്രസിദ്ധീകരിച്ച ബേൽ പത്രയാണ് ആദ്യ കഥ. 2000ൽ പുറത്തിറങ്ങിയ മായ് ആണ് ആദ്യനോവൽ. ബാബ്റി മസ്ജിദ് തകർച്ചയുടെ പശ്ചാത്തലത്തിൽ രചിച്ച ഹമാര ശഹർ ഉസി ബരസ് എന്ന നോവൽ വിവാദമായിരുന്നു.
ഉത്തർ പ്രദേശിലെ മയിൻപുരിയാണ് സ്വദേശമെങ്കിലും ന്യൂഡൽഹിയിലാണ് സ്ഥിരതാമസം.
ബുക്കർ ഇന്റർനാഷണൽ സമ്മാനം
ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് ബ്രിട്ടനിലോ അയർലന്റിലോ പ്രസിദ്ധീകരിക്കുന്ന രചനകളാണ് ഇന്റർനാഷണൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. വിഖ്യാതമായ ' ബുക്കർ' സമ്മാനത്തിന് അനുബന്ധമായി 2005ലാണ് ഇന്റർനാഷണൽ ബുക്കർ ആരംഭിച്ചത്. ഇംഗ്ലീഷിൽ രചിച്ച് യു.കെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന മികച്ച നോവലുകൾക്കാണ് ബുക്കർ സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |