തിരുവനന്തപുരം: കടയ്ക്കു മുന്നിൽ നിന്ന് ഫോൺ വിളിച്ചതിന്റെ പേരിൽ യുവതിയെ ഏഴുവയസുള്ള മകൾക്ക് മുന്നിൽ അതിക്രൂരമായി മർദ്ദിക്കുകയും ചെരുപ്പൂരി അടിക്കുകയും ചെയ്ത ബ്യൂട്ടിപാർലർ ഉടമയെ പേരിന് അറസ്റ്റു ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് പൊലീസിന്റെ കളി.
തിരുവനന്തപുരം ശാസ്തമംഗലം റിച്ച് മൗണ്ട് ഫ്ളാറ്റിൽ മിനിയെയാണ് (39) ആദ്യം കേസെടുക്കാൻ പോലും തയ്യാറാവാത്ത മ്യൂസിയം പൊലീസ്, പ്രതിഷേധം ശക്തമായതോടെ അറസ്റ്റുചെയ്തെന്നു വരുത്തി വിട്ടയച്ചത്.
മരുതംകുഴി സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ ശോഭനയാണ് (33) ശാസ്തമംഗലത്ത് കേരള ബാങ്കിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ആക്രമണത്തിനിരയായത്. അതേസമയം, മിനിക്കൊപ്പം ശോഭനയെ പിടിച്ചു തള്ളിയയാൾക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടുമില്ല. മർദ്ദന ദൃശ്യം ഫോണിൽ പകർത്താൻ ശ്രമിച്ച യുവാവിനെയും ഇയാൾ അടിച്ചിരുന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യമുണ്ടായിട്ടാണ് പൊലീസ് കണ്ണടയ്ക്കുന്നത്.
വള പണയം വയ്ക്കാൻ കേരള ബാങ്ക് ശാഖയിൽ മകളുമായി എത്തിയതായിരുന്നു ശോഭന. സമീപത്തെ ബ്യൂട്ടിപാർലറിന് മുന്നിൽ മൊബൈൽ ഫോണിൽ സംസാരിച്ചുനിൽക്കെ അവിടെ നിന്നു മാറാൻ മിനി ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാത്ത ശോഭനയെ കരണത്തടിച്ചു വീഴ്ത്തി വലിച്ചിഴച്ച് മർദ്ദിച്ചു. മകൾ നിലവിളിച്ചിട്ടും അടി നിറുത്തിയില്ല. മർദ്ദനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്.
ശോഭനയുടെ പരാതിയിൽ ഉഴപ്പിയ മ്യൂസിയം പൊലീസ്, ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് കേസെടുത്തത്. കഠിനമായ ദേഹോപദ്രവത്തിനാണ് കേസെങ്കിലും പാർലർ ഉടമയുടെ പേര് എഫ്.ഐ.ആറിൽ ചേർക്കാനോ അറസ്റ്റ് ചെയ്യാനോ ആദ്യം തയ്യാറായില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് മിനിയെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.
നീരും വേദനയും, ആഹാരം
വേണ്ട: ശോഭന
ശരീരമാസകലംനീരും വേദനയുമുണ്ടെന്ന് ശോഭന കേരളകൗമുദിയോട് പറഞ്ഞു. ആഹാരം കഴിക്കാൻ പോലും സാധിക്കുന്നില്ല. ജനറൽ ആശുപത്രിയിൽ പോയി ഡോക്‌ടറെ കണ്ടു. മകൾക്കും തനിക്കും നല്ല ഭയമാണെന്നും ശോഭന പറഞ്ഞു. എന്റെ കൈയിലുണ്ടായിരുന്ന വള പിടിച്ചുവാങ്ങാനും അവർ ശ്രമിച്ചു. പിടിവലിക്കിടെ വള താഴെ വീണു. മകളാണ് വള താഴെപ്പോയത് കാണിച്ചു തന്നത്. അതുകൊണ്ട് തിരിച്ചുകിട്ടി.
മരുതംകുഴി ചിത്രാനഗറിൽ മകൾ അനുശ്രീക്കൊപ്പം വാടകവീട്ടിലാണ് ശോഭന താമസിക്കുന്നത്. കൊല്ലം പരവൂരിലാണ് കുടുംബ വീട്. ഭർത്താവ് അനിൽകുമാർ പുനലൂരിൽ കോൺട്രാക്‌ട് ജോലി നോക്കുന്നു.
..........................
മർദ്ദനത്തിന് ആയുധങ്ങളൊന്നും ഉപയോഗിച്ചതിന് തെളിവില്ല. കൈകൊണ്ടുള്ള ഉപദ്രവത്തിന് ജാമ്യമില്ലാക്കുറ്റം ചുമത്താനാവില്ല. വള മോഷ്ടിക്കാൻ ശ്രമിച്ചതിനും തെളിവില്ല.
- സി.ഐ, മ്യൂസിയം പൊലീസ്
ബ്യൂട്ടിപാർലറിനു മുന്നിലെ
മർദ്ദനം അന്വേഷിക്കണമെന്ന്
മനുഷ്യാവകാശകമ്മിഷൻ
തിരുവനന്തപുരം: ശാസ്തമംഗലത്ത് ബ്യൂട്ടി പാർലറിന് മുന്നിൽ മൊെബെൽ ഫോണിൽ സംസാരിച്ചു നിന്ന യുവതിയെ മകളുടെ മുന്നിലിട്ട് ബ്യൂട്ടി പാർലർ ഉടമയായ മീന മർദ്ദിച്ചത് കന്റോൺമെന്റ് എ.സി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. കേരള ബാങ്കിലെത്തിയ മരുതംകുഴി സ്വദേശി ബിടെക് ബിരുദധാരിയായ ശോഭനയെയാണ് ബ്യൂട്ടി പാർലർ ഉടമ മർദ്ദിച്ചത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ശേഷവും പൊലീസ് കേസെടുത്തിരുന്നില്ല. പാർലർ ഉടമയായ മീനയ്ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ബ്യൂട്ടി പാർലറിനെതിരെ നിയമനടപടി സ്വീകരിക്കാൻ നഗരസഭക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ സി.എൽ. രാജൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |