കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷന് പിന്നാലെ കാപ്പെക്സ് ഫാക്ടറികൾ കൂടി ജൂൺ ഒന്നിന് തുറക്കുന്നത് കശുഅണ്ടി മേഖലയ്ക്ക് പുതിയ പ്രതീക്ഷയാകുന്നു.
കശുഅണ്ടി വികസന കോർപ്പറേന്റെ നാലുമാസമായി അടഞ്ഞുകിടന്ന 30 ഫാക്ടറികൾ കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങി. കാപ്പെക്സിന്റെ പത്ത് ഫാക്ടറികൾ കൂടി തുറക്കുന്നതോടെ പൊതുമേഖലയിൽ തുറന്ന് പ്രവർത്തിക്കുന്ന ഫാക്ടറികളുടെ എണ്ണം 40 ആകും.
സ്വകാര്യ മേഖലയിൽ ഇപ്പോൾ 42 ഫാക്ടറികളാണ് പ്രവർത്തിക്കുന്നത്. ഇക്കൊല്ലം 150 തൊഴിൽ ദിനങ്ങൾ നൽകാനാണ് കോർപ്പറേഷന്റെ ലക്ഷ്യം. ഓണം വരെ 72 ദിവസങ്ങൾ പ്രവർത്തിക്കാനുള്ള തോട്ടണ്ടി ലഭ്യമാക്കിയിട്ടുണ്ട്. ഘാനയിൽനിന്ന് 980 ടൺ തോട്ടണ്ടിയാണ് എത്തിയിട്ടുള്ളത്. മൊത്തം 6000 ടണ്ണിന് കരാർ ഉറപ്പിച്ചിട്ടുണ്ട്.
ഗിനി - ബിസാവുയിൽ നിന്ന് 3000 ടൺ തോട്ടണ്ടിക്ക് കൂടി കരാർ നൽകും. നിലവിൽ കോർപ്പറേഷൻ ഫാക്ടറിയിൽ 14,000 പേരും കാപ്പെക്സ് ഫാക്ടറിയിൽ 4500 പേരും തൊഴിലെടുക്കുന്നുണ്ട്.
ലഭ്യത കുറഞ്ഞു, തോട്ടണ്ടി കിട്ടാക്കനി
1. തോട്ടണ്ടി ലഭ്യത കുറഞ്ഞത് ഫാക്ടറികളുടെ പ്രവർത്തനത്തെ ബാധിച്ചു
2. കശുഅണ്ടി ഉല്പാദക രാജ്യങ്ങൾ ഫാക്ടറികൾ സ്ഥാപിച്ച് പരിപ്പ് ഉല്പാദിക്കുന്നു
3. നേരത്തെ പരിപ്പ് ഉല്പാദനം കേരളത്തിന്റെ കുത്തകയായിരുന്നു
4. യന്ത്രവത്കരണം നടപ്പാക്കി പരിപ്പ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ ഉല്പാദക രാജ്യങ്ങൾക്ക് കഴിയുന്നു
5. കേരളം ഇപ്പോഴും ഗുണമേന്മയേറിയ പരിപ്പ് ലഭ്യമാക്കുന്നു
6. ഉല്പാദന ചെലവ് കൂടുതലായതിനാൽ ഉയർന്ന വിലക്കേ വിൽക്കാനാകൂ
പൂട്ടിക്കിടക്കുന്ന സ്വകാര്യ ഫാക്ടറികളിൽ ജോലി ചെയ്തിരുന്ന 500 പേർക്ക് പൊതുമേഖലയിൽ തൊഴിൽ ലഭ്യമാക്കും. കഴിഞ്ഞ 5 വർഷം കൊണ്ട് സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന 6000 പേർക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കി.
എസ്. ജയമോഹൻ
ചെയർമാൻ, കാഷ്യു കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |