ജനീവ: ഇരുപതോളം രാജ്യങ്ങളിലായി 200ലധികം പേരിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചത് ലോകവ്യാപകമായുള്ള വൈറസ് വ്യാപനത്തിന്റെ മുന്നോടിയാകാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. വലിയൊരു മഞ്ഞുമലയുടെ ഉപരിഭാഗം മാത്രമാണോ ഇപ്പോൾ പുറത്തുകാണുന്നതെന്ന് സംശയിക്കേണ്ടതുണ്ടെന്നും എന്നാൽ രോഗവ്യാപനത്തിന്റെ ആദ്യഘട്ടമായതിനാൽ പരിഭ്രമത്തിന്റെ ആവശ്യമില്ലെന്നും ഡബ്ല്യു.എച്ച്.ഒ പ്രതിനിധിയായ സിൽവി ബ്രയാൻഡ് പറഞ്ഞു.
മേയ് ഏഴിനാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ മാത്രം കാണപ്പെട്ടിരുന്ന വൈറസ് ബാധയായിരുന്നു മങ്കിപോക്‌സ്. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിന്റെ കണക്കനുസരിച്ച് 219 പേർക്ക് ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.
സ്‌പെയിനിൽ ഇതിനോടകം 98 കേസുകൾ സ്ഥിരീകരിച്ചതായി സ്പാനിഷ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടനിൽ 90 പേർക്കും പോര്‍ച്ചുഗലില്‍ 74 പേർക്കും മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗികളെല്ലാം തന്നെ 40 വയസ്സിന് താഴെയുള്ള പുരുഷന്മാരാണ്.
രോഗികളുടെ എണ്ണം വർദ്ധിക്കുമെങ്കിലും വേവലാതിപ്പെടേണ്ട സാഹചര്യമില്ലെന്നും സിൽവി പറഞ്ഞു. അതിവ്യാപനശേഷിയുള്ള രോഗമല്ല മങ്കിപോക്‌സ്. രോഗവ്യാപനം തടയാനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും അവർ വ്യക്തമാക്കി.
ഗുരുതരമാകില്ല
വസൂരിയുമായി ബന്ധമുള്ള രോഗമാണെങ്കിലും മങ്കിപോക്‌സ് വസൂരിയോളം ഗുരുതരമാകുന്നത് അപൂര്‍വമാണ്. മരണനിരക്കും വളരെ കുറവാണ്. 3-6 ശതമാനംവരെ മാത്രമാണ് മരണനിരക്ക്. ലൈംഗികമായി മാത്രം പകരുന്ന രോഗമാണെന്നതിന് ശാസ്ത്രീയ സ്ഥിരീകരണമില്ലെങ്കിലും സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാരിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. മങ്കിപോക്‌സിനെതിരെ വസൂരിക്കെതിരെയുള്ള കുത്തിവയ്പ് 85 ശതമാനത്തോളം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മങ്കിപോക്‌സിന് കാരണമായ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |