ന്യൂഡൽഹി: ആഗസ്റ്റ് മുതൽ സുപ്രീം കോടതി നടപടികൾ തത്സമയം കാണാം. ചീഫ് ജസ്റ്റിസ് എൻ.വി. രമണ വിരമിക്കുന്ന ആഗസ്റ്റ് 26ന് മുമ്പ് സുപ്രീം കോടതിയിലെ കേസുകളുടെ വിചാരണ പൊതുജനങ്ങൾക്ക് നേരിട്ട് കാണാനാകും. മാനഭംഗ കേസുകൾ, വിവാഹമോചന കേസുകൾ, അടച്ചിട്ട കോടതികളിൽ നടക്കുന്ന കേസുകൾ എന്നിവ ഒഴികെയുള്ള കേസുകളുടെ വിചാരണയാണ് തത്സമയം കാണാനാകുക. സുപ്രീം കോടതിയുടെ ഇ- കമ്മിറ്റി സ്വതന്ത്ര പ്ലാറ്റ്ഫോം ആണ് ഇത് തയ്യാറാക്കുന്നത്. ഈ പ്ലാറ്റ്ഫോം ഹൈക്കോടതികളിലേക്കും ജില്ലാ കോടതികളിലേക്കും വ്യാപിപ്പിക്കും. യൂട്യൂബിനെ ആശ്രയിക്കാതെ സ്വന്തമായി ക്ലൗഡ് സൗകര്യങ്ങൾ വികസിപ്പിക്കും.
മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്, നിയമവിദ്യാർത്ഥി സ്വപ്‌നിൽ ത്രിപാഠി എന്നിവരാണ് ഈ ആവശ്യവുമായി ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുമ്പോഴാണ് ഹർജി പരിഗണിച്ചത്. വിചാരണ നടക്കുന്ന കേസുകളിൽ എന്ത് സംഭവിക്കുന്നുവെന്നത് ഹർജിക്കാർക്ക് നേരിട്ടറിയാൻ കഴിയുന്നത് ഇത് ഭരണഘടനാപരമായ അവകാശമാണെന്നുമുള്ള ഇവരുടെ വാദത്തെ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അനുകൂലിച്ചു. ഭരണഘടനാപരമായി പ്രാധാന്യമുള്ള കേസുകൾ തത്സമയം കാണിക്കാൻ 2018ൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവാണ് തത്സമയം വിചാരണ കാണാവുന്ന സംവിധാനമായി മാറിയത്. ഗുജറാത്ത്, പാട്‌ന, ഒഡീഷ, ഝാർഖണ്ഡ് ഹൈക്കോടതിയിൽ ഈ സംവിധാനം നേരത്തെ നടപ്പിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |