സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ താരം മാർട്ടിന ട്രെവിസാൻ ഫ്രഞ്ച് ഓപ്പൺ സെമിയിൽ
ക്വാർട്ടറിൽ തോൽപ്പിച്ചത് ലെയ്‌ല ഫെർണാണ്ടസിനെ
സെമിയിൽ എതിരാളി കോക്കോ ഗൗഫ്
പാരീസ് : ടെന്നിസിലെ പെൺകരുത്തിന് പുതിയൊരു പര്യായമായി മാർട്ടിന ട്രെവിസാൻ എന്ന ഇറ്റലിക്കാരി ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് സെമിഫൈനലിലെത്തി. സീഡ് ചെയ്യപ്പെടാത്ത താരമായി ടൂർണമെന്റിനെത്തിയ ഈ 28കാരി കരിയറിലാദ്യമായാണ് ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ സെമിഫൈനലിലെത്തുന്നത്.
ഇന്നലെ നടന്ന വാശിയേറിയ ആദ്യ ക്വാർട്ടർ ഫൈനലിൽ ലോക 59-ാം റാങ്കുകാരിയായ മാർട്ടിന 17-ാം സീഡ് കനേഡിയൻ താരം ലെയ്‌ല ഫെർണാണ്ടസിനെയാണ് കീഴടക്കിയത്. മൂന്ന് സെറ്റ് നീണ്ട ഇടംകയ്യരുടെ പോരാട്ടത്തിൽ 6-2,6-7(3/7),6-3 എന്ന സ്കോറിനാണ് മാർട്ടിന ജയിച്ചത്. ആദ്യ സെറ്റിൽ തുടർച്ചയായി ലെയ്‌ലയുടെ സർവുകൾ ബ്രേക്ക് ചെയ്ത് മാർട്ടിന മുന്നേറിയിരുന്നു.എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചടി നൽകി ലെയ‌്ല സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി.ടൈബ്രേക്കറിൽ കാലിടറിയെങ്കിലും മൂന്നാം സെറ്റിൽ തുടക്കം മുതൽ ആധിപത്യം പുലർത്തി മാർട്ടിന അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു.
സെമിഫൈനലിൽ അമേരിക്കൻ യുവതാരം കോക്കോ ഗൗഫാണ് മാർട്ടിനയുടെ എതിരാളി. സ്ളൊവാനേ സ്റ്റീവൻസുമായുള്ള തമ്മിലുള്ള ക്വാർട്ടർഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചാണ് കോക്കോ സെമിക്ക് ടിക്കറ്റെടുത്തത്.സ്കോർ : 7-5,6-2. കോക്കോയുടെ കരിയറിലെയും ആദ്യ ഗ്രാൻസ്ളാം സെമിഫൈനലാണിത്. നാളെയാണ് മാർട്ടിനയും കോക്കോയും തമ്മിലുള്ള സെമിഫൈനൽ.
2013ൽ സാറാ ഇറാനിക്ക് ശേഷം ഫ്രഞ്ച് ഓപ്പൺ സെമിയിലെത്തുന്ന ആദ്യ ഇറ്റലിക്കാരിയാണ് മാർട്ടിന.
2010ൽ ഫ്രാൻസെസ്ക ഷിയാവോണാണ് ഫ്രഞ്ച് ഓപ്പണിൽ അവസാനമായി കിരീടം നേടിയ ഇറ്റാലിയൻ വനിത.
മാർട്ടിന ഫ്രഞ്ച് ഓപ്പണിൽ അട്ടിമറി നടത്തുന്നത് ഇതാദ്യമായല്ല. 2020ൽ ക്വാളിഫിക്കേഷൻ റൗണ്ടിലൂടെയെത്തി ക്വാർട്ടർ ഫൈനലിൽ കളിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |