കൊച്ചി: മുട്ടം മെട്രോ യാർഡിൽ അതിക്രമിച്ചു കയറി ട്രെയിനിൽ ഭീകരാക്രമണ ഭീഷണി എഴുതിയതിനു പിന്നിൽ മെട്രോ റെയിലിന്റെയോ അറ്റകുറ്റപ്പണി ചെയ്യുന്ന കരാർ കമ്പനികളുടെയോ ജീവനക്കാർക്ക് പങ്കുണ്ടെന്ന് സൂചന. യാർഡിൽ ഉയർന്ന വോൾട്ടേജിൽ വൈദ്യുതി പ്രവഹിക്കുന്ന പാളത്തിനു സമീപത്ത് നിന്നാണ് ഇവർ 'പമ്പ' എന്ന ട്രെയിനിന്റെ ബോഗിയിൽ ഒരു മണിക്കൂറിലേറെ സമയമെടുത്ത് ഭീഷണി സന്ദേശം സ്‌പ്രേ പെയിന്റുകൊണ്ട് 'ഗ്രാഫിറ്റി' ശൈലിയിൽ എഴുതിയത്. അന്ന് യാർഡിലേക്കുള്ള വൈദ്യുതി സപ്ളൈ ഇല്ലായിരുന്നു.
ട്രെയിനുകളുടെ സർവീസിംഗിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം യാർഡിലെ എല്ലാ പാളത്തിലേക്കുമുള്ള വൈദ്യുതി സപ്ളൈ ഓഫ് ചെയ്യാറുണ്ട്. ഒരാഴ്ച മുമ്പേ ഇക്കാര്യം തീരുമാനിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇമെയിൽ അയയ്ക്കും. ഈ വിവരം കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് രണ്ടംഗ സംഘം യാർഡിന് പിന്നിലെ കാനയിലൂടെ നുഴഞ്ഞു കയറിയതെന്നാണ് നിഗമനം.
ഉച്ചവിശ്രമ സമയത്ത് ടെക്നിഷ്യന്മാരുടെ കണ്ണുവെട്ടിച്ചോ അവരുടെ സഹായത്തോടെയോ ആകണം ഇവർ യാർഡിൽ സമയം ചെലവഴിച്ചത്. യാർഡിന് പുറത്തിറങ്ങിയാൽ ശ്രദ്ധയിൽപ്പെടുമെന്നതിനാൽ ദൗത്യം നിർവഹിച്ച ശേഷം വന്ന വഴിയിലൂടെ തന്നെ മടങ്ങി.
ബോംബ് സ്ക്വാഡ് പരിശോധന
മുട്ടം മെട്രോ യാർഡിൽ പൊലീസിന്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സംശയകരമായതൊന്നും കണ്ടെത്താനായില്ല. ഭീഷണിക്കുറിപ്പുകൾ എഴുതുന്ന സമയത്ത് യാർഡിലുണ്ടായിരുന്ന അഞ്ച് ട്രെയിനുകളും വിശദമായി പരിശോധിച്ചു.
അക്രമികളെക്കുറിച്ച് സൂചനയില്ല
മെട്രോ യാർഡിൽ നുഴഞ്ഞുകയറിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അവർ സഞ്ചരിക്കാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിലെ സി.സി ടിവി കാമറാ ദൃശ്യങ്ങളുടെ പരിശോധന തുടരുകയാണ്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടുന്നുണ്ട്. മെട്രോയുടെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നു. ട്രെയിനുകളിൽ നിയമവിരുദ്ധമായി ചിത്രങ്ങൾ വരയ്ക്കുന്ന ഗ്രാഫിറ്റി കലാകാരന്മാരാണോ ഇതിന് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്. ഇന്ത്യയിൽ പ്രചാരമുള്ള രീതിയല്ല ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |