പ്രകൃതിയെ പ്രണയിച്ച് നാല് സഹോദര കുടുംബങ്ങൾ
തൃശൂർ: ചാലക്കുടി പുഴയോടു ചേർന്ന മൂന്നരയേക്കർ നിറയെ അമ്പതിലേറെ ഇനങ്ങളിലെ മരങ്ങൾ, രണ്ട് കാവ്, ഇരുപതിലേറെ പഴവർഗങ്ങൾ. ഇവിടെ കുരങ്ങുകൾക്കും മലയണ്ണാനും മുയലിനും പക്ഷികൾക്കും സ്വൈരവിഹാരം. അതിർത്തി കെട്ടിയടയ്ക്കാത്ത ഭൂമിയിൽ താസക്കാരായി അഞ്ചു സഹോദരന്മാരും കുടുംബവും.
ചാലക്കുടി മേലൂർ വ്‌ളാങ്ങാട്ടിൽ പടുതോൾ മനയിലെ (കുഴിത്തോട്ടം) നാരായണൻ നമ്പൂതിരിപ്പാടിന്റെയും ലീല അന്തർജ്ജനത്തിന്റെയും മക്കളാണിവർ. നാരായണൻ, വിഷ്ണു, പരമേശ്വരൻ, വാസുദേവൻ, ശങ്കരനാരായണൻ എന്നിവർ.
മഹാഗണി, മട്ടി, തേക്ക്, ജാതി, മാവ്, പ്‌ളാവ്, ചന്ദനം, രുദ്രാക്ഷം, കൈതച്ചക്ക, പാഷൻഫ്രൂട്ട്, ചാമ്പ, ചിക്കു, ആത്ത...അങ്ങനെ നീളുന്നു മരങ്ങളും പഴങ്ങളും. പതിറ്റാണ്ടുകളുടെ വളർച്ചയുള്ളതും മാസങ്ങൾക്ക് മുമ്പ് വച്ചു പിടിപ്പിട്ടതും വരെ.
ഭൂമി ഭാഗം വച്ചപ്പോൾ അതിരു തിരിച്ചില്ല. അടുത്തടുത്തായി നാല് വീട് പണിത് കുടുംബസമേതം പ്രകൃതിയോടിണങ്ങിക്കഴിയുന്നു. ഏത് തീരുമാനമെടുക്കുമ്പോഴും ഒരേമനസ്. കായ്കനികളും മറ്റും എല്ലാവരും തുല്യമായി പങ്കുവയ്ക്കും. സമീപവാസികൾക്കും നൽകും.
നൂറ്റമ്പത് കൊല്ലം പഴക്കമുള്ള മനയിലായിരുന്നു മുൻപ് താമസം. 2018ലെ പ്രളയത്തിൽ താമസിക്കാൻ പറ്റാതായപ്പോഴാണ് പുതിയവ വച്ചത്.
വിഷ്ണു അവിവാഹിതൻ. ഒരു സഹോദരന്റെ കൂടെയാണ് താമസം. മൂത്ത സഹോദരൻ മലയാളം അദ്ധ്യാപകൻ. ഒരാൾ ചിത്രകലാ അദ്ധ്യാപകൻ. മറ്റുള്ളവർ മുംബയിലും ഗൾഫിലുമായി സ്വകാര്യ കമ്പനികളിൽ ജോലിനോക്കി വിരമിച്ചു. എല്ലാവരുടെയും മക്കൾ എൻജിനീയറിംഗ് ബിരുദധാരികൾ.
നാല് വീടിനുമായി രണ്ട് കിണറാണ്. ചിതൽപ്പുറ്റും മരത്തിൽ നിന്ന് വീഴുന്ന ഇലകളുമൊന്നും കത്തിക്കാറില്ല. സ്വാഭാവിക വനമായി നിലകൊള്ളട്ടെ എന്നാണ് തീരുമാനം. മരങ്ങളിൽ അടുത്തിടെയാണ് മലയണ്ണാന്മാർ കൂടുകൂട്ടിയത്. തെങ്ങിലെ നാളികേരം നശിപ്പിക്കുന്നുണ്ടെങ്കിലും ഓടിച്ചുവിട്ടില്ല.
എല്ലാവരും കൂട്ടായെടുത്ത തീരുമാനത്തിന്റെ ഫലമാണ് ഈ വനം. മക്കളും അത് ഏറ്റെടുക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം എല്ലാവരും മാതൃകയാക്കണം.
വാസുദേവൻ
ചിത്രകലാ അദ്ധ്യാപകൻ, മുംബയ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |