ആലുവ: ജുവലറികൾക്ക് ആഭരണങ്ങൾ നിർമ്മിച്ചുനൽകുന്ന മഹാരാഷ്ട്ര സ്വദേശിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരായി ചമഞ്ഞെത്തിയ നാൽവർസംഘം 44 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു. ആലുവ ബാങ്ക് ജംഗ്ഷനിൽ അന്നപൂർണ ഹോട്ടലിന് എതിർവശം കൗസ്തുഭം വീട്ടിൽ സഞ്ജയും കുടുംബവുമാണ് കബളിപ്പിക്കപ്പെട്ടത്. നഷ്ടപ്പെട്ട സ്വർണത്തിന് 17 ലക്ഷത്തിലേറെ രൂപ വിലവരും.
രാവിലെ 11.20ന് എത്തിയ സംഘം 1.15 ഓടെയാണ് മടങ്ങിയത്. സഞ്ജയുടെ ഭാര്യ ധരിച്ച ആഭരണങ്ങളും വിൽക്കാനായി വീട്ടിൽ സൂക്ഷിച്ച കുട്ടിവളകളുമടക്കം 354 ഗ്രാം സ്വർണം നഷ്ടമായെന്നാണ് പരാതി. സി.സി.ടി.വിയുടെ ഹാർഡ് ഡിസ്കും അവർ കൊണ്ടുപോയതായി അറിഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായതെന്ന് വൈകിട്ട് 3.45ന് ആലുവ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആദായ നികുതി ഉദ്യോഗസ്ഥരാണെന്നും രേഖകളില്ലാതെ വീട്ടിലുള്ള സ്വർണവും പണവും കൈമാറണമെന്നുമാണ് വന്നവർ ആവശ്യപ്പെട്ടത്. രണ്ടു പേർ മൊബൈൽ ഫോണിൽ ഐ.ഡി കാർഡും കാണിച്ചു. ഭയന്ന വീട്ടുകാർ സ്വർണവും പണവും നൽകി. ദമ്പതികളുടെ മകനും വീട്ടിലുണ്ടായിരുന്നു.
സംഭവസമയം ആലുവ സി.ഐ എൽ.അനിൽകുമാർ തൊട്ടുമുന്നിലുള്ള ഹോട്ടലിൽ ഉൗണ് പാഴ്സൽ വാങ്ങാൻ എത്തിയിരുന്നു. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ മദ്ധ്യവയസ്കരായ നാലു പേർ പോകുന്നത് പതിഞ്ഞിട്ടുണ്ട്.ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. സഞ്ജയ് 25 വർഷം മുമ്പ് ആലുവയിൽ എത്തിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |