തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന് കൊവിഡ് ബാധിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം വിവിധ ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ആരോഗ്യമന്ത്രി തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പനി ഉണ്ടായിരുന്നെന്നും എന്നാൽ രണ്ട് തവണ ആർടിപിസിആർ പരിശോധന നടത്തിയപ്പോഴും കൊവിഡ് നെഗറ്റീവ് ആയിരുന്നെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വീണാ ജോർജിന്റെ വെളിപ്പെടുത്തൽ.
നിജസ്ഥിതി തിരക്കാതെ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ഇത് മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഫേസ്ബുക്ക് വഴി എല്ലാവരെയും അറിയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡിനെ കൂടാതെ ഡെങ്കി പനിക്കുള്ള പരിശോധനയും നടത്തിയെന്നും അതും നെഗറ്റീവ് ആണെന്നും വൈറൽ പനി ആകാമെന്നും മന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ ആർടിപിസിആർ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തെറ്റായ വാർത്ത മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. 'ഡെങ്കി' യും നെഗറ്റീവ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.
അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |