തിരുവനന്തപുരം: പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജൻഡയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്മ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി.ജെ.പി നേതാവിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഓരോ പൗരനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള അവകാശം നൽകുന്ന ഭരണഘടനയെ അവർ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
നമ്മുടെ നാടിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നികൃഷ്ട ശ്രമങ്ങൾക്ക് തടയിടാനും വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാനും കേന്ദ്രം നടപടി സ്വീകരിക്കണം. വർഗീയ ശക്തികൾക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് ഒറ്റക്കെട്ടായ എതിർപ്പുയരണം. ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പുകൂടി ഇല്ലാതാക്കുകയാണ്. അവരുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണിത്.
പരാമർശം അപലപനീയം: ചെന്നിത്തല
പ്രവാചകനെക്കുറിച്ച് ബി.ജെ.പിയുടെ ഔദ്യോഗിക വക്താക്കൾ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയവും വിഷലിപ്തവും നിന്ദ്യവുമാണെന്ന് ഫേസ്ബുക്ക് പോസ്റ്രിൽ രമേശ് ചെന്നിത്തല. എല്ലാ മതങ്ങളോടും സഹിഷ്ണുത, സഹവർത്തിത്വം, ബഹുമാനം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന നമ്മുടെ പൈതൃകത്തിന് ആഗോളതലത്തിൽ ആഘാതമേല്പിക്കുന്ന നയങ്ങളാണ് മോദിയും ബി.ജെ.പിയും അനുവർത്തിക്കുന്നത്. മോദിയുടെ ഫാസിസ്റ്റ് നയങ്ങൾ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ചില വിദേശ ബന്ധങ്ങളെ തകർക്കുകയാണ്. ഇതിനെ രാജ്യസ്നേഹികളുമായ എല്ലാവരും അപലപിക്കുകയും ഒന്നിച്ചെതിർത്ത് രാജ്യത്തിന്റ അഭിമാനം സംരക്ഷിക്കുകയും വേണം.
ഇന്ത്യയുടെ മതേതര മുഖം വികൃതമാക്കി: കുഞ്ഞാലിക്കുട്ടി
പ്രവാചകനെ നിന്ദിക്കുന്നതിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾക്ക് ബി.ജെ.പി ആക്കം കൂട്ടുകയാണെന്ന് മുസ്ളിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങൾ ആസൂത്രിതമായ അജൻഡയുടെ ഭാഗമാണ്. ആഗോളതലത്തിൽ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖത്തിന് മങ്ങലുമേൽക്കുന്നു. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടർന്നുണ്ടായ ലഹളയുടെ ഭാഗമായി മുസ്ലിം വിഭാഗത്തിനെതിരെ ഏകപക്ഷീയമായി കേസെടുത്തിരിക്കുകയാണ്. 1991ലെ ആരാധനാലയ നിയമം നിലനിൽക്കേ മസ്ജിദുകൾ കൈയ്യേറാൻ ശ്രമിക്കുന്നതും അജൻഡയുടെ ഭാഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |