കൊച്ചി: കോടതി മുറിയിൽ ഒരേസമയം ചിരിയും ചിന്തയുമുണർത്തിയ അഭിഭാഷകൻ, എപ്പോഴും ചിരി തെളിഞ്ഞ മുഖം, സീനിയർ അഭിഭാഷകരോടെന്ന പോലെ ജൂനിയർ അഭിഭാഷകരോടുമുള്ള പെരുമാറ്റം.. കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് വി.ഭാസ്കരൻ നമ്പ്യാരെ അടുത്തറിഞ്ഞ അഭിഭാഷകർക്കും ന്യായാധിപന്മാർക്കും അദ്ദേഹത്തെക്കുറിച്ചുള്ളത് നിറഓർമ്മകൾ.
ഭാസ്‌കരൻ നമ്പ്യാർ കേരള ഹൈക്കോടതിയിൽ സീനിയറായി പ്രാക്ടീസ് ചെയ്യുന്ന കാലം. 'അവളുടെ രാവുകളെ'ന്ന സിനിമയുടെ പ്രദർശനം തടയണമെന്ന ഹർജി വന്നു. സിനിമ ചിത്രീകരിച്ച ലോഡ്‌ജിന്റെ ഉടമ തന്റെ സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്നാരോപിച്ച് സീനിയർ അഭിഭാഷകൻ ടി.എസ്. വെങ്കിടേശ്വര അയ്യർ മുഖേനയാണ് ഹർജി നൽകിയത്. എതിർഭാഗത്തിനു വേണ്ടി ഹാജരായത് ഭാസ്കരൻ നമ്പ്യാർ. ചിത്രത്തിൽ അശ്ളീല ദൃശ്യങ്ങളുണ്ടെന്ന വാദമുയർന്നപ്പോൾ 'അതെങ്ങനെ പറയാനാവും?, എന്റെ സുഹൃത്തു കൂടിയായ വെങ്കിടേശ്വര അയ്യർ അത്തരം ചിത്രങ്ങളൊന്നും കാണാത്ത വ്യക്തിയാണല്ലോ' എന്നായിരുന്നു ഭാസ്‌കരൻ നമ്പ്യാരുടെ ചോദ്യം. അത് കോടതിയിൽ ചിരി പടർത്തി. തുടർന്ന് ചിത്രം താൻ കണ്ടതാണെന്നും അതിൽ അശ്ളീലമൊന്നുമില്ലെന്നും ജഡ്‌ജിയും അഭിപ്രായപ്പെട്ടു. അതോടെ കേസും തീർന്നു.
സിനിമാ കേസുകൾ നടത്തിയിട്ടുണ്ടെങ്കിലും താരങ്ങളെ അദ്ദേഹത്തിന് അത്ര നിശ്ചയമുണ്ടായിരുന്നില്ല. ഇതുമൂലം തനിക്കു പറ്റിയ ഒരമളി അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്. എഴുപതുകളിലൊരിക്കൽ മദ്രാസിൽ നിന്ന് കൊച്ചിയിലേക്ക് ട്രെയിനിൽ വരികയായിരുന്നു. അടുത്തിരിക്കുന്ന വ്യക്തിയെ നല്ല മുഖപരിചയം. എവിടെയാണ് കണ്ടതെന്നു മാത്രം ഓർക്കുന്നില്ല. ഒടുവിൽ കൊച്ചിയിലിറങ്ങുമ്പോൾ നേരിട്ടു ചോദിച്ചു: 'നല്ല മുഖപരിചയമുണ്ട്. പക്ഷേ പിടികിട്ടുന്നില്ല'. അദ്ദേഹം പൊട്ടിച്ചിരിച്ചു: 'ഞാനാണ് പ്രേംനസീർ'. അതുകേട്ടപ്പോൾ താൻ ചമ്മിപ്പോയെന്നു ഭാസ്‌കരൻ നമ്പ്യാർ എഴുതിയിട്ടുണ്ട്.
പരാതിക്കാരനായി
ഹൈക്കോടതിയിൽ
വിരമിച്ചശേഷം ഒരിക്കൽ ഭാസ്‌കരൻ നമ്പ്യാർക്ക് പരാതിക്കാരനായി ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നിരുന്നു. 1998ൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കൊച്ചിയിലെ പെട്രോളിയം ആൻഡ് എൽ.പി.ജി ഡീലർ സെലക്ഷൻ ബോർഡ് ചെയർമാനായിരുന്ന കാലം. പെട്രോളിയം മന്ത്രിയായിരുന്ന വി. രാമമൂർത്തിയുടെ സെക്രട്ടറിമാരുടെ ശുപാർശകൾക്കു വഴങ്ങിയില്ലെന്ന കാരണത്താൽ സ്ഥാനത്തുനിന്ന് നീക്കി. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നടപടി സ്റ്റേ ചെയ്ത ഹൈക്കോടതി അദ്ദേഹത്തെ പദവിയിൽ പുന:സ്ഥാപിച്ചു.
അഡ്വക്കേറ്റ് ജനറലായിരിക്കെ നവാബ് രാജേന്ദ്രന്റെ കോടതിയലക്ഷ്യ ഹർജിയും നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ, ഫോറൻസിക് ഇൻസ്റ്റിറ്റ‌്യൂട്ട് ഡയറക്ടർ വി.എൻ.രാജൻ, വിജിലൻസ് ഡെപ്യൂട്ടി ഡയറക്ടർ ജയറാം പടിക്കൽ എന്നിവർക്കെതിരെ ഒരു അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നവാബ് നൽകിയ ഹർജിയും പിന്നീട് അപ്പീലും ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണത്തിനായി സർക്കാരിനെ സമീപിക്കാതെയാണ് നവാബ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഇത്തരം കാര്യങ്ങൾക്കായി സർക്കാരിനെ സമീപിക്കാമെന്ന് വ്യക്തമാക്കി ഉത്തരവുണ്ടെന്നും ഭാസ്കരൻ നമ്പ്യാർ വാദിച്ചിരുന്നു.
എന്നാൽ സർക്കാരിന്റെ ഉത്തരവിൽ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർക്കെതിരെയും എം.എൽ.എമാർക്കെതിരെയും ഇത്തരം അന്വേഷണങ്ങൾക്ക് വിലക്കുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ നവാബ് ഇക്കാര്യം മറച്ചുവച്ച് എ.ജി വാദിച്ചതു കോടതിയലക്ഷ്യമാണെന്നു പറഞ്ഞാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |