കൊച്ചി: നയതന്ത്ര ചാനൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുപറയാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന ആരോപണത്തിൽ സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് അവർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ കോടതിയിൽ ഇന്നലെ ഉച്ചയോടെയാണ് സ്വപ്ന ഹാജരായത്. മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തി. വൈകിട്ട് ആറുവരെ കോടതിയിൽ തുടർന്നെങ്കിലും മൊഴിയെടുപ്പ് പൂർത്തിയായില്ല. ഇന്നും തുടരും.
മുഖ്യമന്ത്രിയുടെ പേര് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് ഒളിവിൽ കഴിയവേ പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ സ്വപ്ന പറഞ്ഞിരുന്നു. പുറത്തുനിന്നുള്ള ചിലർ സമ്മർദ്ദം ചെലുത്തി തന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണെന്ന് അറസ്റ്റിലായി ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും പറഞ്ഞു. തുടർന്ന് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്നലെ രഹസ്യമൊഴിയെടുത്തത്.
വെളിപ്പെടുത്തൽ ഇന്ന്
"സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിയോട് പറഞ്ഞു. ഇന്നും മൊഴി നൽകും. അതിനുശേഷം കൂടുതൽ കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തും. ജീവന് ഭീഷണിയുണ്ട്. അതിനാലാണ് എല്ലാ വിവരങ്ങളും വെളിപ്പെടുത്തുന്നത്."
- സ്വപ്ന സുരേഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |