ശംഖുംമുഖത്ത് പാനിപ്പൂരി ഇനി സ്‌റ്റീൽ പ്ലേറ്റിൽ
തിരുവനന്തപുരം: ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കടൽത്തീര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഹരിത ടൂറിസം സാദ്ധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ' ഹരിത ടൂറിസം കാമ്പെയിനിന് ' ഇന്ന് ശംഖുംമുഖത്ത് തുടക്കമാകും. രാവിലെ 8ന് ശംഖുംമുഖം സമുദ്ര ടൂറിസം പദ്ധതി പ്രഖ്യാപനവും ട്രാക്ക്‌ലെസ് ട്രെയിൻ സർവീസ് ഉദ്ഘാടനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
നവീകരിച്ച ചാച്ചാ നെഹ്‌റു പാർക്കിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. നവകേരളം കർമ്മപദ്ധതി സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.ടി.എൻ. സീമ ഹരിത ടൂറിസം സംയുക്ത ശുചീകരണ പ്രഖ്യാപനം നടത്തും. തുടർന്ന് ശംഖുംമുഖം ബീച്ചിലും വർക്കല പാപനാശം കടൽത്തീരത്തും ശുചീകരണം നടക്കും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ശുചിത്വമിഷൻ, സന്നദ്ധ സംഘടനകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കച്ചവടക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി ഇങ്ങനെ
ശംഖുംമുഖത്തെ മാതൃകാ ബീച്ച് ഡെസ്റ്റിനേഷനായി പുനഃസ്ഥാപിക്കാനും മുൻകാല പ്രതാപത്തിലെത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. തീരങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കി ഹരിതതീര വിനോദസഞ്ചാര കേന്ദ്രമാക്കി നിലനിറുത്തുകയാണ് ആദ്യഘട്ടം. ഇതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന് ബീച്ചിൽ നിയന്ത്രണം ഏർപ്പെടുത്തും.
നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ, ഡി.ടി.പി.സി, ശുചിത്വമിഷൻ, സന്നദ്ധസംഘടനകൾ, ട്രേഡ് യൂണിയനുകൾ, കുടുംബശ്രീ പ്രവർത്തകർ, ശംഖുംമുഖത്തെ കച്ചവടക്കാർ, പ്രദേശവാസികൾ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കാമ്പെയിൻ രൂപത്തിലാണ് പദ്ധതി. ബീച്ചിലെ മാലിന്യം ലഘൂകരിക്കുന്നതിനായി വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സ്‌പോൺസർ ചെയ്‌ത 40 വേസ്റ്റ് ബിന്നുകളുടെ വിതരണവും പാനിപ്പൂരി കച്ചവടക്കാർക്ക് ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലേറ്റുകൾക്ക് പകരം ട്രാവൻകൂർ ടൈറ്റാനിയം സ്‌പോൺസർ ചെയ്‌ത രണ്ടായിരത്തോളം സ്റ്റീൽ പ്ലേറ്റുകളുടെ വിതരണവും നടക്കും. ശംഖുംമുഖത്തും വർക്കലയിലും നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾ, എൻ.സി.സി, എൻ.എസ്.എസ്, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |