കൊച്ചി: ടൂറിസ്റ്റ് ബസുകളുടെയും ട്രാവലറുകളുടെയും ഉൾവശം പല നിറങ്ങളിൽ മിന്നുന്ന ബൾബുകളും ഹൈപവർ ഓഡിയോ സിസ്റ്റവും ഘടിപ്പിച്ച് ഡാൻസ് ഫ്ളോറുകളാക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ അപകടങ്ങൾക്കു കാരണമാകുന്നതായി വിലയിരുത്തിയാണ് ജസ്‌റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ശബരിമല തീർത്ഥാടകരുടെ യാത്രാസുരക്ഷയ്ക്കായി സേഫ് സോൺ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് നിർദ്ദേശം.
ഏപ്രിൽ ഒന്ന്, മേയ് 22, 23 തീയതികളിൽ കോഴിക്കോട്, പാലക്കാട് ജില്ലകളിലുണ്ടായ അപകടങ്ങളിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത ടൂറിസ്റ്റ് ബസുകളും ട്രാവലറുകളുമാണ് ഉൾപ്പെട്ടതെന്ന് ഹൈക്കോടതി വിലയിരുത്തി. ഈ അപകടങ്ങളെക്കുറിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ റിപ്പോർട്ട് നൽകണം.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ അപകടങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഡി.ജി.പിയും ട്രാൻസ്പോർട്ട് കമ്മിഷണറും ജൂലായ് ഒന്നിനകം റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരുന്നു. ഇതിനുശേഷവും അപകടങ്ങൾ ആവർത്തിച്ചതോടെയാണ് ഹർജി വീണ്ടും പരിഗണിച്ചത്.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിന് സമയം വേണമെന്ന് അസി. സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഇതുവരെയുള്ള നടപടികൾ വ്യക്തമാക്കി ജൂലായ് ഒന്നിനകം റിപ്പോർട്ടു നൽകുമെന്ന് ഡി.ജി.പിയും ട്രാൻസ്പോർട്ട് കമ്മിഷണറും അറിയിച്ചു. തുടർന്ന് ഹർജി ജൂൺ 28നു പരിഗണിക്കാൻ മാറ്റി.
വാട്സ്ആപ്പ് നമ്പർ നൽകണം
*സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളെക്കുറിച്ച് പരാതി നൽകാൻ ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാട്ട്സ്‌ആപ്പ് നമ്പർ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രസിദ്ധീകരിക്കണം. മാദ്ധ്യമങ്ങളിലും മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും അത് നൽകണം. ടൂറിസ്റ്റ് ബസുകൾ, ട്രാവലറുകൾ എന്നിവയെക്കുറിച്ച് യൂട്യൂബിലും മറ്റും വരുന്ന വീഡിയോകൾ പരിശോധിക്കണം.
* സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ ഡ്രൈവർമാരെ മൂന്നു മാസത്തേക്ക് അയോഗ്യരാക്കണം. കുറ്റമാവർത്തിച്ചാൽ തടവുശിക്ഷയടക്കമുള്ള നടപടികൾ സ്വീകരിക്കണം. നിയമപ്രകാരമുള്ള ലൈറ്റുകൾ, സിഗ്നൽ ലൈറ്റുകൾ, റിഫ്ളക്ടറുകൾ എന്നിവ ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |