ന്യൂഡൽഹി: ഒരാഴ്ചയ്‌ക്കിടെ രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ പരിശോധനകളും വൈറസിന്റെ പുതിയ വകഭേദങ്ങളുണ്ടോ എന്ന് കണ്ടെത്താൻ ജനിതക ശ്രേണീകരണവും കൂട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇന്നലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 7,240 പുതിയ കേസുകൾ സ്ഥിരീകരിച്ചു. മാർച്ച് ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. പുതിയ കേസുകളിൽ 81 ശതമാനവും മഹാരാഷ്‌ട്ര, കേരളം, ഡൽഹി, കർണ്ണാടക സംസ്ഥാനങ്ങളിലാണ്.
കൊവിഡ് വ്യാപനം തടയാൻ നേരത്തെ നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പരിശോധന കൂട്ടൽ, കർശനമായ നിരീക്ഷണം, ക്ളിനിക്കൽ മാനേജ്മെന്റ്, വാക്‌സിനേഷൻ, കൊവിഡ് പ്രോട്ടോക്കോൾ പാലിക്കൽ എന്നിവ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. രോഗ വ്യാപന തോതറിയാൻ ആർ.ടി.പി.സി.ആർ പരിശോധന കൂട്ടണം. വിമാനത്താവളങ്ങളിൽ അന്താരാഷ്‌ട്ര യാത്രക്കാരുടെയും രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മേഖലകളിലെയും സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാനും സെക്രട്ടറി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |