മലപ്പുറം: തെരുവ് നായകളുടെ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോഴും എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. ജില്ലയിൽ മേയിൽ മാത്രം 194 പേർ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. പലവട്ടം മുടങ്ങിയ തെരുവുനായ വന്ധ്യംകരണം 2021 മാർച്ചിലാണ് പുനഃരാരംഭിച്ചത്. കുടുംബശ്രീയെ ആണ് പദ്ധതിയുടെ ചുമതലക്കാരാക്കിയത്. കോഴിക്കോട് നിന്നുള്ള കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ തെരുവ് നായ വന്ധ്യംകരണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ വന്ധ്യംകരണത്തിന് കുടുംബശ്രീയെ ഒഴിവാക്കി വൈദഗ്ദ്യമുള്ളവരെ നിയോഗിക്കണമെന്ന് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെ പദ്ധതി നടത്തിപ്പിന് മറ്റു വഴികൾ തേടാൻ അധികൃതർ തയ്യാറായില്ല.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തെരുവ് നായ വന്ധ്യംകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഇനി മുതൽ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമാണ് നടപടി എടുക്കേണ്ടതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി സർക്കുലർ നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച ജില്ലാ പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് തുടർനടപടി കൈകൊള്ളും. പദ്ധതി നടത്തിപ്പ് പഞ്ചായത്തുകൾക്ക് കൈമാറിയാലും ജില്ലയിൽ വന്ധ്യംകരണത്തിനുള്ള സ്ഥിരം ഓപറേഷൻ സെന്ററുകൾ ഇല്ലാത്തത് വലിയ വെല്ലുവിളിയാവും.
അനിമൽ ബർത്ത് കൺട്രോൾ
തെരുവ് നായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായി 2016ലാണ് തദ്ദേശസ്ഥാപനങ്ങൾ മുഖേന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് തുടക്കമിട്ടത്. തെരുവുകളിൽ അലയുന്ന നായകളെ കണ്ടെത്തി അവയെ വന്ധ്യംകരിക്കുകയും മുറിവ് ഉണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരിച്ചുവിടുകയും ചെയ്യുന്ന പദ്ധതിയാണിത്.
വടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
അങ്ങാടിപ്പുറത്തുണ്ടായ തെരുവ് നായ ആക്രമണത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി എത്തിയതോടെ എ.ബി.സി പദ്ധതി പുനഃരാരംഭിക്കാനും എന്ത് നടപടി സ്വീകരിച്ചെന്ന് മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |