ന്യൂഡൽഹി: പ്രവാചക പരാമർശത്തിൽ രാജ്യത്തെ പ്രതിഷേധം ശമിക്കുന്നില്ല. അക്രമങ്ങൾ തുടരുന്നയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൂടാതെ ഇന്റർനെറ്റ് സേവനങ്ങളും തടഞ്ഞു. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പാലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
വെള്ളിയാഴ്ച റാഞ്ചിയിൽ ഹനുമാൻ ക്ഷേത്രത്തിന് സമീപം പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവയ്പിൽ പരിക്കേറ്റ രണ്ട് പേർ മരിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വെടിവയ്പുണ്ടായത്. 11 പ്രതിഷേധക്കാർക്കും 12 പൊലീസുകാർക്കും അക്രമ സംഭവങ്ങളിൽ പരിക്കേറ്റു. വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു.
റാഞ്ചിയിലും ഹൗറയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങളും തടഞ്ഞു.
ഹൗറയിലെ പഞ്ചാല ബസാറിൽ ഇന്നലെയും സംഘർഷമുണ്ടായി. അക്രമികൾ കടകൾക്കും ബി.ജെ.പി ഓഫീസിനും തീയിട്ടു. അടുത്ത ബുധനാഴ്ച്ച വരെ കർഫ്യൂ പ്രഖ്യാപിച്ചു. സംഭവ സ്ഥലം സന്ദർശിക്കാനെത്തിയ ബംഗാൾ ബി.ജെ.പി അദ്ധ്യക്ഷൻ സുകാന്ത മജുംദാറെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ നിഷ്ക്രിയത്വമാണ് സംഘർഷത്തിന് കാരണമന്ന് ഗവർണർ ജഗദീപ് ധൻക്കർ പറഞ്ഞു. ഹൗറയിൽ 70 പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
തിങ്കളാഴ്ച്ച രാവിലെ 6 മണി വരെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു.
യു.പിയിലെ പ്രയാഗ് രാജിലെ അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് വെൽഫെയർ പാർട്ടി നേതാവ് മുഹമ്മദ് ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജ്, മൊറാദാബാദ്, സഹറൻപൂർ മേഖലകളിലും അക്രമങ്ങളുണ്ടായി. ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് യു.പി പൊലീസ് പറഞ്ഞു. ഇവിടെ 36 പേർ അറസ്റ്റിലായി.
കഴിഞ്ഞ ദിവസം ഡൽഹി ജുമാ മസ്ജിദിലെ പ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രതിഷേധ സംഭവങ്ങളുടെ പേരിൽ ഡൽഹി പൊലീസ് കേസെടുത്തു. മതവികാരം ഇളക്കിവിടാൻ ശ്രമിച്ചതായി ഡൽഹി സെൻട്രൽ ഡി.സി.പി പറഞ്ഞു.
പ്രതികളുടെ വീടുകൾ
ബുൾഡോസർ
ഉപയോഗിച്ച് തകർത്തു
ലക്നൗ: യു.പിയിൽ പ്രവാചക പരാമർശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ പ്രതി ചേർത്തവരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി റിപ്പോർട്ട്. കാൺപൂരിലും സഹാരൻപൂരിലുമാണ് സംഭവം നടന്നത്. അനധികൃത നിർമ്മാണമെന്ന് ആരോപിച്ചാണ് കാൺപൂർ വികസന അതോറിറ്റി കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |