ഇംഗ്ലണ്ടിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസർച്ചിന്റെ കീഴിലുള്ള ലെസ്റ്റർ സർവകലാശാലയിലെ ഗവേഷകർ ജനിതക ഡേറ്റ ഉപയോഗിച്ച്, വേഗത്തിലുള്ള നടത്തവും ടെലോമിയർ നീളവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നു. നാല് ലക്ഷത്തിലധികം വരുന്ന മദ്ധ്യവയസ്‌കരുടെ ജനിതക വിവരങ്ങൾ പഠിച്ചാണ്, വേഗത്തിലുള്ള നടത്തം ഒരു യുവ ജൈവിക പ്രായത്തിലേക്ക് നയിക്കുമെന്ന് കണ്ടെത്തിയത്. കുറഞ്ഞ വേഗതയിൽ നടക്കുന്നവരിലാണ് അനാരോഗ്യകരമായ വാർദ്ധക്യവും വിട്ടുമാറാത്ത രോഗങ്ങളും ഉള്ളതെന്നും കണ്ടെത്തി. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ ഉൾപ്പെടെ പല ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയായിരുന്നു ഗവേഷണം.
ടെലോമിയറും വേഗത്തിലുള്ള നടത്തവും
മനുഷ്യശരീരം കോശങ്ങളാൽ നിർമ്മിതമാണ്. ഓരോ കോശത്തിന്റെയും മദ്ധ്യഭാഗത്തെ ന്യൂക്ലിയസിൽ ക്രോമസോമുകളുണ്ട്. ക്രോമസോമുകളിൽ ജീനുകളുണ്ട്. രക്തഗ്രൂപ്പും കണ്ണിന്റെ നിറവും മനുഷ്യസ്വഭാവവുമെല്ലാം തീരുമാനിക്കുന്നത് ഈ ജീനുകളാണ്. ഈ ക്രോമസോമുകളുടെ പകുതി മാതാവിൽ നിന്നും ബാക്കി പിതാവിൽ നിന്നും പാരമ്പര്യമായി ലഭിക്കുന്നതാണ്. പിറക്കുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത് ഈ ക്രോമസോമുകളാണ്. ഇവയിൽ ജീനുകൾ ക്രമീകരിച്ചിരിക്കുന്നു. ഈ ജീനുകൾ ഡി.എൻ.എ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ജീനുകളുടെ രൂപത്തിൽ പാരമ്പര്യവിവരങ്ങൾ കാത്തു സൂക്ഷിക്കുന്ന കോശത്തിന്റെ ഒരു ഭാഗമാണ് ക്രോമസോം. ഓരോ ക്രോമസോമിന്റെയും അറ്റത്ത് ഒരു സംരക്ഷിത തൊപ്പിയുണ്ട്. അതാണ് ടെലോമിയർ. ഇവയിൽ ഡി.എൻ.എ ശ്രേണി അടങ്ങിയിരിക്കുന്നു. ഷൂലേസുകളിലെ പ്ലാസ്റ്റിക് ടിപ്പ് പോലെ ഒരു തൊപ്പി ഉണ്ടാക്കി അവ ക്രോമസോമുകളുടെ അറ്റങ്ങളെ സംരക്ഷിച്ചു നിറുത്തുന്നു. ഈ ടെലോമിയറുകൾ ഇല്ലായിരുന്നെങ്കിൽ ഓരോ കോശവും വിഭജിക്കുമ്പോഴും സുപ്രധാന ഡി.എൻ.എകൾ നഷ്ടപ്പെട്ടേനെ. പ്രായമാകുമ്പോൾ കോശങ്ങൾ നഷ്ടപ്പെടാനും കോശവിഭജനം നടക്കാനും സാദ്ധ്യതയുണ്ട്. അപ്പോൾ ടെലോമിയറുകൾ ചെറുതാകും. തീരെ ചെറുതായാൽ കോശവിഭജനം നടക്കില്ല. ഇത് രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കും. ടിഷ്യു നന്നാക്കുന്നതിനെയും അതിന്റെ അറ്റകുറ്റപ്പണികളെയും ബാധിക്കും. ഇത് കാൻസറിലേക്കും വാർദ്ധക്യത്തിലേക്കും നയിക്കും. വാർദ്ധക്യസഹജമായ അസുഖങ്ങൾ ടെലോമിയർ നീളവുമായി ബന്ധപ്പെട്ടിരിക്കുന്നു. പതുക്കെ നടക്കുന്നവരുമായി വേഗത്തിൽ നടക്കുന്നവരെ ലെസ്റ്ററിലെ ഗവേഷകർ താരതമ്യം ചെയ്തപ്പോൾ, വേഗമേറിയ നടത്തക്കാരുടെ ടെലോമിയർ നീളം ദൈർഘ്യമേറിയതാണെന്ന് കണ്ടെത്തി.
പ്രായമായാലും 16 വയസുള്ളവരായിരിക്കാൻ
എന്നെന്നും 16 വയസുള്ളവരായിരിക്കാൻ ദിവസവും അതിവേഗം നടക്കുക. അപ്പോൾ ടെലോമിയറുകളുടെ നീളം കുറയാതിരിക്കും. പാരിസ്ഥിതിക ഘടകങ്ങൾക്കൊപ്പം മനുഷ്യന്റെ ദീർഘായുസിനെ ബാധിക്കുന്ന ജനിതക വ്യതിയാനങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങൾ നടന്നിട്ടുണ്ട്.
വരും ദശകങ്ങളിൽ മനുഷ്യന്റെ ആയുസ് നീട്ടിക്കിട്ടാനുള്ള ജനിതകഡേറ്റ ഉപയോഗിച്ചുള്ള ഗവേഷണത്തിന് ദ്രുതഗതിയുള്ള പുരോഗതി കൈവരിക്കുമെന്ന് പ്രത്യാശിക്കാം. കേരളത്തിലെ യുവതയെ ഇംഗ്ലണ്ടിലെ ലെസ്റ്റർ സർവകലാശാലയിലെ ഗവേഷകരുമായി സഹകരിപ്പിച്ചിരുന്നെങ്കിൽ ഗവേഷണത്തിന്റെ വേഗത കൂടിയേനെ.
ബ്രിട്ടീഷ് സർക്കാർ ഈ ഗവേഷണത്തിനായി നീക്കിവച്ചിരിക്കുന്നത് 112 കോടി രൂപയാണ്. സൗദി അറേബ്യ ഓരോ വർഷവും 7800 കോടി ചെലവഴിക്കാൻ തയ്യാറാണ്. അതുപോലെ ഗൂഗിളിന്റെ സ്ഥാപകൻ ലോറൻസ് പേജ്, ആമസോണിന്റെ ജെഫ്‌ബെസോസ്, ഒറാക്കിളിന്റെ ലാറി എല്ലിസൺ തുടങ്ങിയവരും തയ്യാറാണ്, കോടികളിറക്കി കാലനെ ഒതുക്കാൻ.
ഡോ. വിവേകാനന്ദൻ.പി കടവൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |