വാഷിംഗ്ടൺ: അമേരിക്കയിൽ വർഷങ്ങളായി ചർച്ചാ വിഷയമായ യു.എഫ്.ഒകളെ പറ്റി അന്വേഷണം ആരംഭിക്കാനൊരുങ്ങി സ്പേസ് ഏജൻസിയായ നാസ. തിരിച്ചറിയാൻ കഴിയാത്ത അജ്ഞാത ആകാശ വസ്തുക്കളാണ് പൊതുവെ പറക്കും തളികകൾ അല്ലെങ്കിൽ യു.എഫ്.ഒകൾ അല്ലെങ്കിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത ആകാശ പ്രതിഭാസങ്ങൾ (Unidentified aerial phenomena) എന്നറിയപ്പെടുന്നത്. യു.എഫ്.ഒകളെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുത്തി നിരവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും അവ സാങ്കല്പികമാണെന്ന് ശാസ്ത്രലോകം പറയുന്നു.
യു.എഫ്.ഒകളെ ആകാശത്ത് കണ്ടത് സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗൺ പുറത്തുവിട്ടിട്ടുണ്ട്. യു.എഫ്.ഒകളുടെ ഉത്ഭവത്തിന് ഭൂമിയ്ക്ക് പുറത്തേക്ക് ബന്ധമില്ലെന്ന് പെന്റഗൺ പറയുന്നു. ആകാശത്തെ അജ്ഞാത വസ്തുക്കൾക്ക് പിന്നിൽ ചൈനയോ റഷ്യയോ ആകാമെന്ന പ്രചാരണങ്ങളുമുണ്ട്. യു.എസിന്റെ പ്രതിരോധ സംവിധാനങ്ങളെ നിരീക്ഷിക്കാനുള്ള അജ്ഞാത ഡ്രോണുകളോ മറ്റോ ആകാമെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
അതേസമയം, മരീചിക പോലുള്ള മിഥ്യാധാരണയോ പക്ഷികളോ ആകാം റഡാർ സംവിധാനങ്ങളിൽ കാണുന്ന അജ്ഞാത വസ്തുക്കളെന്നും വാദമുണ്ട്. ഏതായാലും യു.എസിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് ഭീഷണിയാണെന്ന് വിലയിരുത്തുന്ന യു.എഫ്.ഒകളുടെ പിന്നിലെ നിഗൂഢതയുടെ ചുരുൾ നിവർത്താനാണ് നാസ ഒരുങ്ങുന്നത്.
ആകാശത്ത് അജ്ഞാത വസ്തുക്കളെ കണ്ടത് സംബന്ധിച്ച് നിലവിലുള്ള ഡേറ്റ നാസ ടീം ശേഖരിക്കും. ഈ വർഷം ഡിസംബറിന് മുന്നേ ആരംഭിക്കുന്ന അന്വേഷണം 9 മാസം നീളും. ആസ്ട്രോഫിസിസ്റ്റായ ഡേവിഡ് സ്‌പെർഗലാണ് സംഘത്തെ നയിക്കുക. 100,000 ഡോളറിലധികം ചെലവ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്നില്ലെന്നാണ് നാസ നൽകുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |