കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണങ്ങൾ റെക്കാർഡ് ചെയ്‌ത തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണിത്.
ബാലചന്ദ്രകുമാർ ഹാജരാക്കിയ സംഭാഷണങ്ങളടങ്ങിയ പെൻഡ്രൈവിന്റെ ഫോറൻസിക് പരിശോധനാഫലവും ഹാജരാക്കി. പ്രതിഭാഗത്തിന്റെ വാദത്തിനായി സമയം നൽകി എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതി ഹർജി 18ലേക്ക് മാറ്റി.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് കൃത്യമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയത് ഗൗരവത്തോടെ കാണണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ ദിലീപിനെതിരായ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസും ബാലചന്ദ്രകുമാറും ചേർന്നുണ്ടാക്കിയ തിരക്കഥയാണെന്ന് ദിലീപിന്റെ സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള വാദിച്ചു.
ഫോറൻസിക് റിപ്പോർട്ട്
മാദ്ധ്യമങ്ങൾക്ക് ലഭിച്ചതെങ്ങനെ?
തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നുള്ള റിപ്പോർട്ട് എങ്ങനെയാണ് മാദ്ധ്യമങ്ങൾക്ക് ലഭിച്ചതെന്ന് വിചാരണക്കോടതി പ്രോസിക്യൂഷനോടു ചോദിച്ചു. ഇക്കാര്യം പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചോദ്യം. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധനാ റിപ്പോർട്ട് രഹസ്യമാക്കി വച്ചത് സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണമാണെന്നും കോടതി പറഞ്ഞു.
ദിലീപിന്റെ അപേക്ഷയനുസരിച്ച് ദൃശ്യങ്ങൾ പരിശോധനയ്ക്ക് നൽകാൻ അനുവദിച്ച സുപ്രീംകോടതി, ഇതു സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടുകളും രഹസ്യമാക്കി വയ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽ രണ്ടു തവണ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സൈബർ വിദഗ്‌ദ്ധൻ സായ് ശങ്കറിനെ നടിയെ ആക്രമിച്ച കേസിൽ പ്രതിയാക്കാത്തതെന്താണെന്നും കോടതി ചോദിച്ചു.
മെമ്മറി കാർഡ് പരിശോധിക്കണമെന്ന
ഹർജി: സിംഗിൾബെഞ്ച് പിന്മാറി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് എങ്ങനെയെന്ന് കണ്ടെത്താൻ കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പിന്മാറി. ഹർജി മറ്റൊരു സിംഗിൾ ബെഞ്ച് പരിഗണിക്കും. പിന്മാറ്റത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ വസ്തുതകൾ കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി നിരസിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |