കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി അന്വേഷണം പൂർത്തിയാക്കാതെ ആർക്കും നൽകാനാകില്ലെന്ന് കോടതി. രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ വിശദീകരണം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയിരിക്കുന്നത്.
ഹർജി പരിഗണിച്ച കോടതി രഹസ്യമൊഴിയുടെ പകർപ്പ് എന്തിന് വേണ്ടിയാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്.
ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തുകൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നാൽ, ക്രൈംബ്രാഞ്ചിനെ അന്വേഷണ ഏജൻസിയായി കാണാനാകില്ലെന്നും മൊഴിയുടെ പകർപ്പ് അന്വേഷണ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം, രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്ന് സ്വപ്നയുടെ അഭിഭാഷകനും വാദിച്ചു. രഹസ്യമൊഴി എങ്ങനെയെങ്കിലും വാങ്ങിയെടുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും ക്രൈംബ്രാഞ്ച് അപേക്ഷയ്‌ക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വാദിച്ചു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിലാണ് രഹസ്യമൊഴി നൽകിയിരിക്കുന്നത്. ഈ കേസിലെ അന്വേഷണ ഏജൻസി ഇ ഡിയാണ്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിൽ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ, സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയിൽ സർക്കാരിന്റെ സുരക്ഷ വേണ്ടെന്ന് ആവർത്തിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ടത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്നതിന് ഒരാഴ്ച സമയം വേണമെന്നും ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 22ലേക്ക് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |