കോട്ടയം. കാലാവസ്ഥ മാറിയതോടെ കുട്ടികളിൽ പനിയും വയറിളക്ക രോഗങ്ങളും പടരുന്നു. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിൽ പകുതിയിലേറെയും കുട്ടികളാണ്. വൈറൽ പനി, തക്കാളിപ്പനി തുടങ്ങിയവ ബാധിച്ചാണ് ആശുപത്രിയിലെത്തുന്നത്. ചിലയിടങ്ങളിൽ ഡെങ്കിപ്പനിയും വ്യാപിച്ചിട്ടുണ്ട്.
കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ പനിക്കാരുടെ തിരക്കാണ്. മറ്റ് സർക്കാർ ആശുപത്രികളിൽ ശിശുരോഗ വിദഗ്ദ്ധരുടെ കുറവ് കാരണം ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരും ഏറെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് രോഗവ്യാപനം ഏറിയത്.
പനി പെട്ടെന്ന് പകരുന്നുവെന്നതാണ് ഗുരുതരമാക്കുന്നത്. പരിശോധന കുറഞ്ഞതിനാൽ കൊവിഡ് ബാധിതരെ കണ്ടെത്താൻ സംവിധാനവുമില്ല. അഡ്മിറ്റാകുന്ന കുട്ടികൾക്കാണ് കൊവിഡ് പരിശോധന നടത്തുന്നത്. അല്ലാത്തവർക്ക് രോഗലക്ഷണത്തിന് മരുന്നു നൽകി വിടുകയാണ്. സ്കൂളിൽ നിന്നാണ് കൂടുതലും രോഗം പകരുന്നത്.
വൈറൽ പനി.
എല്ലാവർഷവും മഴ തുടങ്ങമ്പോൾ വൈറൽ പനിയും വർദ്ധിക്കാറുണ്ട്. എന്നാൽ ഇത്തവണ വ്യാപനം ഇരട്ടിയോളമാണെന്ന് ഡോക്ടർമാർ പറയുന്നു. പനി, ജലദോഷം, ചുമ, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയാണ് ലക്ഷണം. രോഗലക്ഷണം കണ്ടാലുടനെ ചികിത്സ തേടിയാൽ ഗുരുതരമാകുന്നത് തടയാൻ കഴിയും.
തക്കാളിപനി.
10 വയസു വരെയുള്ള കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. കോക്‌സാക്കി എന്ന വൈറസാണ് ഇതിനു കാരണം. ശരീരത്തിൽ തക്കാളി പോലെ ചുവന്ന ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. കൈകാലുകളിലും വായിലുമാണ് ഇത്തരം കുമിളകൾ പൊങ്ങുന്നത്. ഇത് പൊട്ടുമ്പോൾ അസഹ്യമായ വേദനയും ഉണ്ടാകാറുണ്ട്.
ഈ ആഴ്ച പനിക്ക് ചികിത്സ
തേടിയ കുട്ടികൾ. 1858.
ശ്രദ്ധിക്കാൻ.
സ്വയം ചികിത്സ പരമാവധി ഒഴിവാക്കണം.
തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക.
ആഹാരം തണുപ്പിച്ച് കഴിക്കാതിരിക്കുക.
പോഷക സമൃദ്ധമായ ആഹാരം കഴിക്കുക.
രോഗം വന്നാൽ സ്‌കൂളിൽ വിടാതിരിക്കുക.
പുറത്തിറങ്ങമ്പോൾ മാസ്‌ക് ധരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |