# പി.എം.എ.വൈ - ലൈഫ് ഗുണഭോക്തൃ പട്ടികയ്ക്ക് കൗൺസിൽ അംഗീകാരം
കോഴിക്കോട്: നഗരത്തിലെ 811കുടുംബങ്ങൾക്ക് കൂടി പി.എം.എ.വൈ - ലൈഫ് പദ്ധതി പ്രകാരം വീട് നിർമിച്ചുനൽകുന്ന നടപടികൾക്ക് കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. ഇന്നലെ മേയർ ഡോ. ബീനാഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗമാണ് ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് അംഗീകാരം നൽകിയത്.
ആകെയുള്ള 831 അപേക്ഷകളിൽ പരിശോധന നടത്തിയാണ് 811 പേരെ കണ്ടെത്തിയത്. വാസയോഗ്യമായ വീടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയവർ, കോർപ്പറേഷൻ പരിധിയിൽ സ്ഥലം ഇല്ലാത്തവർ, വീടിന് നവീകരണം മാത്രം ആവശ്യമുള്ളവർ, നേരത്തെ പട്ടികയിൽ പെട്ടവർ, മുമ്പ് വിവിധ പദ്ധതികളിൽ വീട് നിർമാണത്തിന് ആനുകൂല്യം ലഭിച്ചവർ എന്നിങ്ങനെയുള്ള 20 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. അഞ്ച് സെന്റിൽ കൂടുതൽ സ്ഥലമുള്ളവരെയും ഇത്തവണ പട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു.
പുതിയ കൗൺസിൽ വന്നതിന് ശേഷം 1795 പേരുടെ പട്ടിക അംഗീകരിച്ചതായി പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സി. രാജൻ പറഞ്ഞു. അതേസമയം ഭൂരഹിത, ഭവനരഹിതരായ 7000ത്തോളം പേർ നഗരത്തിലുണ്ടെന്നും അവരുടെ കാര്യത്തിൽ പരിഗണന വേണമെന്നും പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീൻകോയ പറഞ്ഞു. ഇക്കാര്യം സജീവ പരിഗണനയിലാണെന്നും സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബേപ്പൂരിലെ ഫ്ലാറ്റ് സമുച്ചയം നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ചെറിയ സ്ഥലങ്ങൾ ലഭിച്ചാൽ പോലും ഗുണകരമായ രീതിയിൽ ഉപയോഗിക്കാനാകുമെന്ന് മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, എസ്.കെ. അബൂബക്കർ, ടി. റനീഷ്, കെ. നിർമ്മല, എം.സി. അനിൽകുമാർ, എൻ.സി. മോയിൻകുട്ടി എന്നിവ സംസാരിച്ചു.
@ കൈയേറ്റം നടന്ന കോർപ്പറേഷൻ ഭൂമി തിരിച്ചുപിടിക്കണം
കൈയേറ്റം നടന്ന കോർപ്പറേഷന്റെ ഭൂമി തിരിച്ചുപിടിക്കണമെന്ന് മേയർ ഡോ. ബീനാഫിലിപ്പ് പറഞ്ഞു. ഇത് കണ്ടെത്തുന്നതിനായി കൗൺസിലർമാർ ഇടപെടണമെന്ന് അവർ വ്യക്തമാക്കി.
കോർപ്പറേഷൻ പരിധിയിലുള്ള സർക്കാരിന്റെയും കോർപ്പറേഷന്റെയും അധീനതയിലുള്ള സ്ഥലങ്ങൾ കണ്ടെത്തി ഭൂരഹിത ഭവന രഹിതർക്ക് വീടൊരുക്കണമെന്ന എസ്.കെ. അബൂബക്കറിന്റെ ആവശ്യത്തെ തുടർന്നാണ് മേയർ ഇക്കാര്യം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |