കോഴിക്കോട്: നിയമം നടപ്പാക്കാൻ മാത്രമല്ല, അക്ഷരങ്ങളെ സ്നേഹിക്കാനുമറിയാം മാറാട് സ്റ്റേഷനിലെ നിയമപാലകർക്ക്. മാറാട് ഒരു പൊലീസ് സ്റ്റേഷൻ മാത്രമല്ല, വായനശാല കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഇവിടത്തെ പൊലീസുകാർ. പരാതി നൽകാൻ വരുന്നവർക്ക് മാത്രമല്ല, പരാതിയില്ലാത്തവർക്കും സ്റ്റേഷനിലേക്ക് വരാം. കുറച്ചുനേരമിരുന്ന് പത്രം വായിക്കാം. ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകാം. തികച്ചും വായനാസൗഹൃദ പൊലീസ് സ്റ്റേഷൻ. സ്റ്റേഷന് ചുറ്റുമുള്ള പ്രദേശങ്ങളിലുള്ളവർക്ക് വായിക്കാനായി 2020 പുസ്തകങ്ങളാണ് ഇവിടെയുള്ളത്. കൂടെ ദിനപത്രങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും. സ്റ്റേഷനിലെ വിസിറ്റിംഗ് റൂമിൽ മൂന്ന് അലമാരകളിലായി വച്ചിരിക്കുന്ന പുസ്തകങ്ങൾ ആർക്കും വീട്ടിൽ കൊണ്ടുപോയി വായിക്കാം. വിമൻ സി.പി.ഒ ധന്യശ്രീക്കാണ് ലൈബ്രറിയുടെ ചുമതല. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ഏതു സമയത്ത് വന്നാലും പുസ്കകമെടുക്കുകയും തിരികെ നൽകുകയും ചെയ്യാം. രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചേൽപ്പിച്ചാൽ മതി.
2005ലാണ് മാറാട് പൊലീസ് സ്റ്റേഷൻ ജനമൈത്രി പൊലീസ് സ്റ്റേഷനായി സ്ഥാപിതമായത്. മുമ്പുതന്നെ ചെറിയതോതിൽ പുസ്തകങ്ങൾ നൽകിയിരുന്നുവെങ്കിലും ലൈബ്രറി എന്ന നിലയിലേയ്ക്ക് വിപുലപ്പെടുത്തിയത് 2018ലാണ്. പല സ്ഥാപനങ്ങൾ, സംഘടനകൾ, അദ്ധ്യാപകർ, മറ്റ് പൊലീസുകാർ എന്നിവർ നൽകിയ പുസ്തകങ്ങളും എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 25000 രൂപയ്ക്ക് വാങ്ങിയ പുസ്തകങ്ങളുമാണുള്ളത്. പലരും പുസ്തകങ്ങൾ എത്തിക്കാറുണ്ട്. സ്കൂൾ കുട്ടികളും കോളേജ് കുട്ടികളുമടക്കം 200 അംഗങ്ങളാണ് ഈ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങളെടുക്കുന്നത്. ഇൻസ്പെക്ടർ രാജേഷ് കുമാറും എസ്.ഐ ഹരീഷ് കുമാറും അടക്കം 52 പൊലീസുകാരും ഈ വായനശാല ഉപയോഗിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |