പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ഇന്ത്യൻ ജേഴ്സിയിൽ നിറഞ്ഞാടുകയാണ് ദിനേഷ് കാർത്തിക്ക്. തന്നെ ഏഴുതിത്തള്ളിയവരെയും ഇന്ത്യൻ ടീമിലേക്ക് ഇനിയൊരു തിരിച്ചു വരവില്ലെന്ന് വിധിയെഴുതിയവരേയും അമ്പരിപ്പിച്ചു കൊണ്ട് ചാരത്തിൽ നിന്ന് ഫീനിക്സിനെപ്പോലെ പറന്നുയരുകയായിരുന്നു കാർത്തിക്ക്. നിശ്ചയദാർഢ്യവും കഠിനാധ്വാനവും,തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത മനസുമാണ് കാർത്തിക്കിന്റെ വിജയത്തിന് പിന്നിൽ.
കുറച്ച് നാൾ മുൻപ് നമ്മൾ കമന്റേറ്ററുടെ റോളിൽ കണ്ട കാർത്തിക്ക് എന്നാൽ ഈ 37-ാം വയസിൽ ഇന്ത്യയുടെ ട്വന്റി -20 ലോകകപ്പ് പദ്ധതിയിലെ ആദ്യ സ്ഥാനങ്ങളിലുണ്ട്. 2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ കന്നി ട്വന്റി-20 മത്സരത്തിനിറങ്ങുമ്പോൾ ടീമിലുണ്ടായിരുന്ന താരങ്ങളിൽ ഇന്നും കളത്തിലുള്ളത് കാർത്തിക്ക് മാത്രമാണ്. അന്നദ്ദേഹത്തിന് 21 വയസായിരുന്നു പ്രായം. വിക്കറ്റിന് പിന്നിൽ ധോണിയുടെ ആകാശം മുട്ടെയുള്ള വളർച്ചയും കിട്ടിയ അവസരങ്ങൾ മുതലാക്കുന്നതിൽ വരുത്തിയ പിഴവുകളും പിന്നീട് കാർത്തിക്കിന് തിരിച്ചടിയായി. ഇതുവരെ ഇന്ത്യയ്ക്കായി ട്വന്റി-20യിൽ 36 മത്സരങ്ങളേ കളിക്കാനായുള്ളൂ.
16 വർഷങ്ങൾക്കിപ്പുറം അതേ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് കാർത്തിക്ക് തന്റെ കന്നി ട്വന്റി-20 അന്താരാഷ്ട്ര അർദ്ധ സെഞ്ച്വറി കുറിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാജ്കോട്ടിൽ... ടീം പ്രതിസന്ധിയിലായ ഘട്ടത്തിൽ ഒരു സമ്മർദ്ദവുമില്ലാതെ 27 പന്തിൽ കാർത്തിക്ക് അടിച്ചു കൂട്ടിയ ആ 55 റൺസാണ് നാലാം ട്വന്റി-20യിൽ ഇന്ത്യയുടെ വിജയമുറപ്പിച്ചത്. 2018ൽ നിദാഹാസ് ട്രോഫി ഫൈനലിൽ ബംഗ്ലാദേശിനെതിരെ അവസാന പന്തിൽ സിക്സടിച്ച് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചതായിരുന്നു കാർത്തിക്കിന്റെ അന്താരാഷ്ട്ര കരിയറിലെ ഏറ്രവും സുവർണനിമിഷം. ആ ഇന്നിംഗ്സിലൂടെയാണ് ഒരടവേളയ്ക്ക് ശേഷം കാർത്തിക്ക് തിരിച്ചുവരവിന്റെ സൂചനകൾ നൽകിയത്.
കഴിഞ്ഞ ഐ.പി.എല്ലിൽ ഫിനിഷറുടെ റോളിൽ ആർ.സി.ബിക്കായി പുറത്തെടുത്ത പ്രകടനമാണ് കാർത്തിക്കിലേക്ക് വീണ്ടും ദേശീയ ടീം സെലക്ടർമാരുടെ ശ്രദ്ധ തിരിച്ചത്.
വ്യക്തിജീവിതത്തിലും കരിയറിലും നേരിട്ട തിരിച്ചടികളിൽ പതറാതെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ കാർത്തിക്ക് എല്ലാവർക്കും വലിയ പ്രചോദനം തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |