ശ്രീനഗർ: കാശ്മീരിൽ സീനിയർ പൊലീസ് സബ് ഇൻസ്പെക്ടറെ ഭീകരർ കൊലപ്പെടുത്തി. സമ്പൂര എസ്.ഐ ഫാറൂഖ് അഹമ്മദ് മിർ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ദക്ഷിണ കാശ്മീരിലെ പാംപോർ പ്രദേശത്തെ സമ്പൂര ഗ്രാമത്തിലെ നെൽവയലിലാണ് ഫാറൂഖിന്റെ മൃതദേഹം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 23 ഐ.ആർ.പി ബറ്റാലിയനിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം തന്റെ നെൽവയലിൽ ജോലി ചെയ്യുന്നതിനായി വെള്ളിയാഴ്ച വൈകിട്ടോടെയാണ് പോയത്. കൃഷിയിടത്തിൽ വച്ച് ഫാറൂഖിനെ തീവ്രവാദികൾ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാശ്മീർ പൊലീസ് പറഞ്ഞു. ഇൗ മാസം കൊല്ലപ്പെടുന്ന മൂന്നാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ഫാറൂഖ്. ഫാറൂഖിന്റെ കൊലപാതകത്തിൽ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ജമ്മു-കാശ്മീരിൽ കഴിഞ്ഞ ദിവസം സുരക്ഷാസേന രണ്ടു ലഷ്കർ ഇ ത്വയ്ബ ഭീകരരെ വധിച്ചിരുന്നു. ഇതിൽ ഒരാൾ ജൂൺ രണ്ടിന് കുൽഗാമിൽ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് മാനേജരെ വെടിവച്ചു കൊന്നയാളാണെന്ന് സൈന്യം അറിയിച്ചിരുന്നു. ശ്രീനഗറിലെ ബെമിന മേഖലയിൽ തിങ്കളാഴ്ചയാണ് ഏറ്റുമുട്ടൽ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |