മലപ്പുറം: തിരുനാവായയിൽ സിൽവർ ലൈൻ അതിരുകല്ലുകൾ ഇറക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. തൊഴിലാളികൾ ഇറക്കിയ കുറ്റികൾ നാട്ടുകാർ വാഹനത്തിലേക്ക് കയറ്റി. ഇവ സൂക്ഷിക്കാൻ കൊണ്ടുവന്നതാണെന്നാണ് തൊഴിലാളികൾ പറഞ്ഞത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു മുമ്പ് കുറ്റികൾ സൂക്ഷിച്ചിരുന്നത്. ഇത് റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. അല്ലാതെ അതിരുകല്ല് സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഇതെന്നാണ് തൊഴിലാളികൾ പറഞ്ഞത്. ഉദ്യോഗസ്ഥരാരും തന്നെ തൊഴിലാളികൾക്കൊപ്പം ഉണ്ടായിരുന്നില്ല.
എന്നാൽ തൊഴിലാളികൾ പറഞ്ഞത് നാട്ടുകാർ നിഷേധിച്ചു. ഇറക്കിയ നൂറോളം കുറ്റികളാണ് നാട്ടുകാർ വാഹനത്തിലേക്ക് തിരിച്ചുകയറ്റിയത്. സിൽവർ ലൈൻ സമരം ഏറ്റവും ശക്തമായ പ്രദേശമാണിത്. പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് കല്ലിടൽ നിർത്തിയത്. ജിപിഎസ് സർവ്വേയിലേക്ക് മാറാനാണ് തീരുമാനം. എന്നാൽ അതും തുടങ്ങിയിട്ടില്ല.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വികസന പ്രവർത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |