മുംബയ്: കുറച്ച് ദിവസങ്ങളിലായി തുടരുന്ന രാഷ്ട്രീയ അട്ടിമറികൾക്കൊടുവിൽ രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജിക്കത്ത് തയ്യാറെന്നും താക്കറെ അറിയിച്ചു. ഫേസ്ബുക്ക് ലൈവിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു എംഎൽഎയെങ്കിലും ഒഴിയണമെന്ന് പറഞ്ഞാൽ രാജിവയ്ക്കാമെന്നും ഔദ്യോഗിക വസതി ഉടൻ ഒഴിയുമെന്നും ഉദ്ധവ് അറിയിച്ചു.
ശിവസേനയും ഹിന്ദുത്വവും ഒന്നാണെന്ന് ഉദ്ധവ് താക്കറെ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യകാരണങ്ങളാൽ ആരെയും കാണാൻ സാധിക്കുന്നില്ല. എല്ലാ വെല്ലുവിളികളെയും നേരിട്ടു. താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ടു കൊണ്ടുപോകുമെന്നും താക്കറെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
അതേസമയം, ഏകനാഥ് ഷിൻഡേയെ വിമതർ നിയമസഭാ നേതാവാക്കി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് 34 എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്ക് കൈമാറി. തീരുമാനം ഡെപ്യൂട്ടി സ്പീക്കറെയും അറിയിച്ചു. പുതിയ ചീഫ് വിപ്പിനെയും തിരഞ്ഞെടുത്തു.
വൈകിട്ട് അഞ്ചുമണിയ്ക്ക് ഔദ്യോഗിക വസതിയിൽ യോഗത്തിനെത്തണമെന്ന് എംഎൽഎമാർക്ക് അന്ത്യശാസനം നൽകിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നേരിട്ട് വെല്ലുവിളിച്ച് വിമത നേതാവും ശിവസേന മന്ത്രിയുമായ ഏകനാഥ് ഷിൻഡെ രംഗത്തെത്തിയിരുന്നു. തനിക്ക് 47 പേരുടെ പിന്തുണയുണ്ടെന്നാണ് ഏകനാഥ് ഷിൻഡെയുടെ വാദം. ഉദ്ധവിന്റെ അന്ത്യശാസനവും വിമതർ തള്ളി. ഇതോടെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി വിളിച്ച എംഎൽഎമാരുടെ യോഗം ശിവസേന റദ്ദാക്കി. അധികാരം നഷ്ടമായാലും പോരാടുമെന്ന് ശിവസേന അറിയിച്ചു. പിന്നാലെ മന്ത്രിസഭാ യോഗം ചേർന്നു. എന്നാൽ രാജിക്കാര്യം ചർച്ചയായില്ല. നിയമസഭ പിരിച്ചുവിടുന്നത് ആലോചനയിലില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. ഉദ്ധവ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു.
ശിവസേന നിയമസഭാകക്ഷിയുടെ മുഖ്യപ്രതിനിധിയായി തനിക്കൊപ്പമുള്ള ഭരത് ഗോഗവാലെയെ നിയമിച്ചതായി ഷിൻഡെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. വൈകിട്ടത്തെ യോഗത്തിനെത്താൻ എംഎൽഎമാർക്ക് സുനിൽപ്രഭു നൽകിയ നിർദേശം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഷിൻഡെ ട്വിറ്ററിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |