SignIn
Kerala Kaumudi Online
Saturday, 21 September 2024 8.35 AM IST

ഭാര്യയുമായുള്ള കുടുംബപ്രശ്നം: ടാങ്കറിൽ കാറിടിപ്പിച്ച് മകനൊപ്പം ഗൃഹനാഥൻ ജീവനൊടുക്കി

Increase Font Size Decrease Font Size Print Page
jun22b
ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാർ

 ആത്മഹത്യാക്കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ

ആറ്റിങ്ങൽ/തിരുവനന്തപുരം: ഭാര്യയുമായുള്ള കുടുംബപ്രശ്നത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആത്മഹത്യാക്കുറിപ്പിട്ട ശേഷം ടാങ്കർ ലോറിയിൽ കാർ ഇടിപ്പിച്ച് ഗൃഹനാഥനും മകനും ജീവനൊടുക്കി. പേരൂർക്കട നെട്ടയം മണികണ്‌ഠേശ്വരം ഇരിക്കുന്നം റസിഡന്റ്സ് അസോസിയേഷനിൽ വാടകയ്‌ക്ക് താമസിക്കുന്ന നെടുമങ്ങാട്, കരിപ്പൂര്, മല്ലമ്പറക്കോണം കേശവഭവനിൽ പ്രകാശ് (50), മകൻ ശിവദേവ്(11) എന്നിവരാണ് മരിച്ചത്. ഭാര്യ ശിവകലയുമായുള്ള പ്രശ്നം കാരണം ജീവനൊടുക്കുകയാണെന്ന കുറിപ്പ് തന്റെയും മകന്റെയും ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രകാശ് പങ്കിട്ടിരുന്നു. തുടർന്ന് ബന്ധുക്കൾ ഇരുവരെയും കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് മരണവിവരമെത്തിയത്.

ദേശീയപാതയിൽ ആറ്റിങ്ങൽ മാമം പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു സംഭവം. എറണാകുളത്തു നിന്ന് ഡീസലുമായി തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് വന്ന ടാങ്കർ ലോറിയിലേക്കാണ് തെറ്റായ ദിശയിലൂടെ അമിതവേഗത്തിലെത്തിയ ആൾട്ടോ കാർ ഇടിച്ചുകയറിയത്. തുടർന്ന് പ്രകാശിനെയും മകനെയും ഉടൻ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മുനീറെന്നയാൾക്കെഴുതിയ മൂന്നുപേജുള്ള കത്തും, മറ്റൊരു ആത്മഹത്യാ കുറിപ്പും കാറിൽ നിന്ന് പൊലീസ് കണ്ടെത്തി. ശിവകലയ്‌ക്കൊപ്പം ഗൾഫിലുള്ള വിളപ്പിൽശാല സ്വദേശി അനീഷ്, ദുബായ് ജോലിചെയ്യുന്ന ഉണ്ണി, ബഹ്റിനിൽ ഡാൻസ് സ്‌കൂൾ നടത്തുന്നയാൾ എന്നിവരുടെ പേരുകളാണ് കുറുപ്പിലുള്ളത്. ശിവകലയും അനീഷും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും പ്രകാശ് ഫേസ്ബുക്കിലിട്ടിരുന്നു. സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തിന്റെ ഇൻഷ്വറൻസ് ഏജന്റാണ് പ്രകാശ്. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവദേവ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് കരിപ്പൂര് മുഖവൂർ ക്ഷേത്രത്തിന് സമീപത്തെ സഹോദരന്റെ വീടായ ദേവിനിവാസിലെത്തിച്ചു. തുടർന്ന് രാത്രിയോടെ നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്‌കരിച്ചു. ആത്മഹത്യാക്കുറിപ്പിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 ടീച്ചറായി എത്തിയ ശിവകല വില്ലത്തിയായി

പത്തുവർഷം മുമ്പ് മല്ലമ്പറക്കോണത്ത് 'മദർതെരേസ" എന്ന സ്‌കൂൾ പ്രകാശ് നടത്തിയിരുന്നു. ഇവിടെ ഡാൻസ് ടീച്ചറായെത്തിയ നെടുമങ്ങാട് സ്വദേശിയായ ശിവകല പ്രകാശുമായി അടുപ്പത്തിലായി. തുടർന്ന് ആദ്യഭർത്താവിനെ ഉപേക്ഷിച്ച് മകളുമായി പ്രകാശിനൊപ്പം താമസിക്കുകയായിരുന്നു. അതിനിടെ സ്‌കൂൾ നടത്തിപ്പിൽ വൻ കടബാദ്ധ്യതയുണ്ടായി. തുടർന്ന് മല്ലമ്പറക്കോണത്തെ കുടുംബവീടും വസ്തുവും വിറ്റ് കടം വീട്ടിയ ശേഷം ഇവർ തിരുവനന്തപുരം നഗരത്തിലേക്ക് താമസം മാറി. നാലുവർഷമായി വട്ടിയൂർക്കാവിലെ വാടകവീട്ടിലാണ് താമസം. ആറുമാസം മുമ്പാണ് ശിവകല ബഹ്റിനിലേക്ക് പോയത്. ഇതിനു ശേഷമാണ് പ്രശ്നങ്ങളുണ്ടായത്.

 കാർ ഓടിച്ചു കയറ്റിയെന്ന് ടാങ്കർ ഡ്രൈവർ

അപകടത്തെപ്പറ്റി ടാങ്കർ ഡ്രൈവർ തൃശൂർ സ്വദേശി ഡേവിഡ് പൊലീസിന് നൽകിയ മൊഴിയാണ് വഴിത്തിരിവായത്. മാമത്തെ പമ്പുകഴിഞ്ഞപ്പോൾ വലതു വശത്തുകൂടി അമിത വേഗത്തിലെത്തിയ കാർ ടാങ്കറിലിടിപ്പിച്ചെന്നാണ് ഡേവിഡ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫേസ് ബുക്ക് പോസ്റ്റും വാട്സ്ആപ്പ് സ്റ്റാറ്റസും കണ്ടെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.