# ദുരന്തം പുലർച്ചെ 1.30ന്
# ലോകരാഷ്ട്രങ്ങളുടെ സഹായം തേടി
കാബൂൾ:അഫ്ഗാനിസ്ഥാനിലെ തെക്കു-കിഴക്കൻ മേഖലയായ പക്ടിക പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേറെപ്പേർ മരിക്കുകയും ആയിരത്തിയഞ്ഞൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മരണ സംഖ്യ ഇനിയും കൂടിയേക്കും.
പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെ (ഇന്ത്യൻസമയം പുലർച്ചെ 2.30) ഉണ്ടായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിൽവരെ പ്രകമ്പനം അനുഭവപ്പെട്ടു. പക്ടിക പ്രവിശ്യയിലെ ഭൂമിക്കടിയിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. 500 കിലോമീറ്റർ ദൂരെവരെ പ്രകമ്പനം അനുഭവപ്പെട്ടു.
പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള തെക്കുകിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ദുരന്ത മേഖല.
ഉറക്കത്തിലായിരുന്നതിനാൽ ആർക്കും പുറത്തേക്കോടി രക്ഷപ്പെടാനായില്ല. കൂട്ടനിലവിളികളുടെ മണിക്കൂറുകളാണ് കടന്നുപോയത്. നേരം പുലർന്നതോടെയാണ് രക്ഷാപ്രവർത്തനം നടത്താനായത്. തകർന്ന വീടുകൾക്കടിയിൽ ശരീരഭാഗങ്ങൾ മാത്രം പുറത്തുകാണാവുന്ന അവസ്ഥയിലായിരുന്നു മിക്കവരും. തല തകർന്നും കൈകാലുകൾ ചതഞ്ഞും കിടന്ന ശരീരങ്ങളെയാണ് രക്ഷാപ്രവർത്തകർക്ക് കാണാനായത്. കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ കുട്ടികളും സ്ത്രീകളും അടക്കം കൂടുതൽപേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. റോഡുകൾ തകർന്നതു കാരണം രക്ഷാപ്രവർത്തനം വൈകി. കനത്ത പേമാരിയും പ്രതിസന്ധി സൃഷ്ടിച്ചു. മതിയായ ചികിത്സാസംവിധാനം ഇല്ലാത്തതിനാൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടർ മാർഗമാണ് വിദൂര നഗരങ്ങളിലെ ആശുപത്രികളിലെത്തിച്ചത്.
രക്ഷാ പ്രവർത്തനത്തിനാവശ്യമായ സംവിധാനങ്ങൾ കുറവായതിനാൽ യഥാസമയം ദുരന്ത മേഖലയിൽ എത്താനും കാലതാമസം നേരിട്ടു.
പക്ടിക പ്രവിശ്യയിലെ ഗായൻ, ബർമാൽ, സിറോക് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഗായനിലെ ഒരു ഗ്രാമം പൂർണ്ണമായും തകർന്നു. മണ്ണും മറ്റും കൊണ്ട് നിർമ്മിച്ച കെട്ടുറപ്പില്ലാത്ത വീടുകളിലാണ് ജനങ്ങൾ പാർക്കുന്നത്. മൊബൈൽ ടവറുകൾ അടക്കം തകർന്നതിനാൽ പുറംലോകവുമായുള്ള ആശയവിനിമയവും താറുമാറായി.
താലിബാൻ നേതാവും അഫ്ഗാൻ പ്രധാനമന്ത്രിയുമായ മുഹമ്മദ് ഹസൻ അഖുന്ദ് ലോകരാജ്യങ്ങളോട് സാമ്പത്തികസഹായം അഭ്യർത്ഥിച്ചു.
താലിബാൻ ഭരണം പിടിക്കുകയും രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയും ചെയ്തതോടെ കടുത്ത ദുരിതത്തിലാണ് ജനങ്ങൾ. ആരോഗ്യ സംവിധാനത്തിന്റെ പരിമിതികളും ആരോഗ്യ പ്രവർത്തകരുടെ കുറവും വെല്ലുവിളിയാണ്. പാകിസ്ഥാൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഹുന്ദുഖുഷ് മലനിരകൾ ഉൾപ്പെട്ട അഫ്ഗാനിസ്ഥാൻ ഭൂകമ്പമേഖലയിലാണ്. ഇതിനു മുമ്പും മാരകമായ ഭൂകമ്പത്തിൽ ആയിരങ്ങൾ മരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |