കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നും ചോദ്യം ചെയ്യും. ഇന്നലെ നാലര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടെ നോട്ടീസ് പ്രകാരം ഇന്നലെ രാവിലെ 11ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ എത്തിയ സ്വപ്ന വൈകിട്ട് നാലരയ്ക്കാണ് പുറത്തിറങ്ങിയത്. രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ഇ.ഡിയോട് സ്വപ്ന ആവർത്തിച്ചതായാണ് സൂചന. ചില തെളിവുകളും കൈമാറി.
മുഖ്യമന്ത്രി ദുബായിലേക്കു പോയപ്പോൾ പണമടങ്ങിയ ബാഗ് കൊണ്ടുപോയെന്നും തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ജനറലിന്റെ വീട്ടിൽ നിന്ന് ബിരിയാണിച്ചെമ്പിൽ ഒളിപ്പിച്ച് സ്വർണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഒൗദ്യോഗിക വസതിയിലേക്ക് പലതവണ കൊണ്ടുപോയെന്നുമാണ് സ്വപ്ന വെളിപ്പെടുത്തിയത്. സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡിക്ക് കോടതിവഴി ലഭിച്ചിരുന്നു.
പാലക്കാട്ടെ കേസ്: സ്വപ്നയുടെ ഹർജി 28ലേക്ക് മാറ്റി
കൊച്ചി: സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി 28ലേക്ക് മാറ്റി. സമാന വിഷയത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്ന നൽകിയ ഹർജിക്കൊപ്പമാണ് ഇതും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പരിഗണിക്കുക. തന്നെ ഭീഷണിപ്പെടുത്തി മൊഴി പിൻവലിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് ഹർജിയിൽ സ്വപ്ന ആരോപിക്കുന്നു. കേന്ദ്ര ഏജൻസികളുടെ സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 27ലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |